തിരുവനന്തപുരം: മലയാളിയുടെ സിവിൽ സർവീസ് എന്നപേരിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലേക്ക് അപേക്ഷകർ കുറഞ്ഞു.
2019-ലെ ആദ്യ വിജ്ഞാപനത്തിൽ അപേക്ഷിച്ചവരുടെ എണ്ണവുമായി താരതമ്യംചെയ്യുമ്പോൾ
മൂന്നര ലക്ഷം ഉദ്യോഗാർത്ഥികളുടെ കുറവ്. അഞ്ചുവർഷത്തിലേറെനീണ്ട ഇടവേളയ്ക്കുശേഷമാണ് രണ്ടാം വിജ്ഞാപനം ഇറങ്ങിയത്.
നേരിട്ട് നിയമനമുള്ള സ്ട്രീം ഒന്നിൽ ഇക്കുറി ലഭിച്ചത് 2,15,942 അപേക്ഷകളാണ് . കഴിഞ്ഞ തവണ 5,47,543 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകരുടെ കുറവ് 3,31,601.
ഗസറ്റഡ് അല്ലാത്ത മറ്റ് സർക്കാർ ജീവനക്കാർക്കുള്ള സ്ട്രീം രണ്ടിലാകട്ടെ 10,724 പേർ മാത്രമാണ് അപേക്ഷിച്ചത്. കഴിഞ്ഞ തവണ 26,950 അപേക്ഷകൾ ലഭിച്ചിരുന്നു. 16,226 അപേക്ഷകൾ കുറഞ്ഞു . ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം സ്ട്രീമിൽ കഴിഞ്ഞ വിജ്ഞാപനത്തിന് 2951 അപേക്ഷകളുണ്ടായിരുന്നു. ഇക്കുറി 995 അപേക്ഷകളായി ചുരുങ്ങി. 1956 എണ്ണത്തിന്റെ കുറവ്. മൂന്ന് സ്ട്രീമിലുമായി ആദ്യ വിജ്ഞാപനത്തിന് 5,77,444 പേർ അപേക്ഷിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ അത് 2,27,661 ആയി ചുരുങ്ങി . ആകെ 3,49,783 അപേക്ഷകരാണ് കുറഞ്ഞത് .
കഴിഞ്ഞ തവണ 105 ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇക്കുറി പുതിയ ഒഴിവുകൾ കണ്ടെത്താനാകാത്തതിനാൽ കേന്ദ്ര സിവിൽ സർവീസിലേതുപോലെ ‘ഡെപ്യൂട്ടേഷൻ റിസർവ്’ എന്ന പ്രത്യേക പൂൾ സൃഷ്ടിച്ചാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ കുറഞ്ഞതാണ് ഉദ്യോഗാർത്ഥികളുടെ താത്പര്യം കുറയാൻ കാരണം.
പ്രാഥമിക പരീക്ഷ ജൂൺ 14ന്
കെ.എ.എസ് അപേക്ഷകർക്കുള്ള പ്രാഥമിക പരീക്ഷ ജൂൺ 14 നാണ്. ഈ മാസം 30-നകം പ്രൊഫൈലിലൂടെ ഉറപ്പ് നൽകണം.അപേക്ഷകർ പ്രൊഫൈലിൽ താത്കാലിക മേൽവിലാസം നൽകിയ താലൂക്കിലായിരിക്കും പരീക്ഷാകേന്ദ്രം അനുവദിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |