കോഴിക്കോട്: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്ന് വലിയ മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. കോഴിക്കോട് - പാലക്കാട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ യാത്രാ സമയത്തില്‍ രണ്ട് മണിക്കൂറിനടുത്ത് കുറവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. റോഡ് നിര്‍മാണത്തിനായി 134 ഹെക്ടര്‍ ഭൂമി വിട്ടുകൊടുക്കാന്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി ആയതോടെ പദ്ധതിയുടെ നിര്‍ണായകമായ ഘട്ടമാണ് കടന്നിരിക്കുന്നത്.
നിലവില്‍ കോഴിക്കോട് - പാലക്കാട് നഗരങ്ങള്‍ക്കിടയിലുള്ള 126 കിലോമീറ്റര്‍ യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ 20 മനിറ്റ് മുതല്‍ മുകളിലേക്കാണ് സമയമെടുക്കുന്നത്. റോഡില്‍ ഗതാഗതക്കുരുക്ക് കൂടുതലുള്ള സമയത്ത് ആണെങ്കില്‍ മണിക്കൂറുകളുടെ കണക്ക് ഇനിയും ഉയരും. 7937 കോടി രൂപയാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാണത്തിനായി കണക്കാക്കിയിട്ടുള്ളത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒന്നര മണിക്കൂര്‍ മാത്രമായി യാത്രാ സമയം കുറയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
121 കിലോമീറ്ററിലാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മിക്കുന്നത്. നിര്‍മാണത്തിനു വേണ്ട 98% ഭൂമിയും ഏറ്റെടുത്തെങ്കിലും സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേര്‍ന്ന് 9.526 ഹെക്ടര്‍ ഭൂമിയും 124.574 ഹെക്ടര്‍ വനേതര ഭൂമിയും വിട്ടുകിട്ടാനുള്ള കടമ്പകളായിരുന്നു പ്രധാനം. ആനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ സഞ്ചാരപാതയോടു ചേര്‍ന്ന് ദേശീയ പാത നിര്‍മിക്കുമ്പോള്‍ സംഭവിക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കര്‍മപദ്ധതി തയാറാക്കി സമര്‍പ്പിച്ചിരുന്നു.
സര്‍വീസ് റോഡുകളില്ലാതെ അടിപ്പാതകള്‍ നിര്‍മിച്ചാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ രൂപരേഖ. നിശ്ചിത ദൂരത്തിനിടെയായിരിക്കും അടിപ്പാത നിര്‍മിക്കുക. ജനവാസമേഖലകളിലെ റോഡുകളെ പരമാവധി ബന്ധിപ്പിച്ചായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക. ദേശീയപാത 544ല്‍ പാലക്കാട് മരുതറോഡില്‍ നിന്ന് ആരംഭിച്ച് ദേശീയപാത 66ല്‍ കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിര്‍ദിഷ്ട പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് അതിവേഗ ഇടനാഴി വിഭാവനം ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |