ബംഗളൂരു: വ്യോമസേനയിൽ ഉദ്യോഗസ്ഥരായ ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ട്വിസ്റ്റ്. ബൈക്കിലെത്തിയ ആൾ തന്നെയും ഭാര്യ മധുമിതയേയും ആക്രമിച്ചെന്ന് ആരോപിച്ച് വ്യോമസേന വിംഗ് കമാൻഡർ ശിലാദിത്യ ബോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മുഖത്തും കഴുത്തിലും രക്തം പുരണ്ട നിലയിലായിരുന്നു ശിലാദിത്യ ബോസ്. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിൽ ബൈക്കിലെത്തിയ ആൾ കാർ മറികടന്ന് മുന്നിലെത്തി തടഞ്ഞുനിർത്തിയെന്നായിരുന്നു ശിലാദിത്യ പറഞ്ഞത്.
ബൈക്കിലെത്തിയ ആൾ കന്നടയിൽ അസഭ്യം പറഞ്ഞു. ഭാര്യയെ അധിക്ഷേപിച്ച് സംസാരിച്ചു. ഡിആർഡിഒ സ്റ്റിക്കർ കണ്ടതോടെ അയാൾ അതുംപറഞ്ഞ് ആക്ഷേപം തുടർന്നു. കൂടാതെ അയാൾ ഒരു കല്ലെടുത്ത് വാഹനത്തിലിടിക്കാൻ ശ്രമിച്ചു. കൂടാതെ ആ കല്ല് ഉപയോഗിച്ച് തന്റെ തലയിൽ ഇടിച്ചുവെന്നൊക്കെയായിരുന്നു ഇയാൾ പറഞ്ഞത്.
എന്നാൽ രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത് തെളിയിക്കുന്ന പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബംഗഗളൂരുവിലെ ഒരു നടപ്പാതയിൽ പ്രതിയായ വികാസ് കുമാറും ഉദ്യോഗസ്ഥനും പരസ്പരം ആക്രമിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്.
പച്ച നിയോൺ ജാക്കറ്റ് ധരിച്ച പ്രതിയെ ഉദ്യോഗസ്ഥൻ തള്ളി മാറ്റി, ഭാര്യ തടയാൻ ശ്രമിക്കുന്നതിനിടെ അയാളുടെ കഴുത്തിൽ പിടിച്ചു. ഫുട്‌പാത്തിൽ നിന്നയാളുകൾ ഇവരെ പിടിച്ചുമാറ്റാൻ നോക്കുന്നതും വീഡിയോയിലുണ്ട്. വികാസ് കുമാർ ആരെയോ വിളിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഉദ്യോഗസ്ഥൻ അയാളെ ഇടിച്ചു. വീഡിയോ വൈറലായെങ്കിലും ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. വികാസ് കുമാറിന്റെ പരാതിയിൽ ശിലാദിത്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |