കൊച്ചി: മണിക്കൂറുകൾക്ക് മുമ്പ് നയന മനോഹര കാഴ്ചകൾ സമ്മാനിച്ച പഹൽഗാമിലെ രക്തച്ചൊരിച്ചിൽ വിശ്വസിക്കാനാകാതെ കേരള ഹൈക്കോടതി ജഡ്ജിമാർ. തിങ്കളാഴ്ച കുടുംബസമേതം പഹൽഗാം സന്ദർശിച്ച മൂന്നു ജഡ്ജിമാരും ഇന്നലെ ശ്രീനഗറിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഭീകരാക്രമണ വിവരമറിഞ്ഞത്.
''തിങ്കളാഴ്ച തീർത്തും ശാന്തമായിരുന്നു പഹൽഗാം. കാലാവസ്ഥ മാത്രമാണ് ചെറിയ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അവിടെ നിന്ന് മടങ്ങിയത്. ഉച്ചകഴിഞ്ഞാണ് തീവ്രവാദ ആക്രമണത്തെക്കുറിച്ച് അറിഞ്ഞത്. വലിയ നടുക്കമാണ് ഉണ്ടായത്. വിശ്വസിക്കാനായില്ല,'' ശ്രീനഗറിലെ സുരക്ഷിത സ്ഥാനത്തുള്ള ജസ്റ്റിസ് പി.ജി. അജിത് കുമാർ ടെലിഫോണിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏറെ തിരക്കുണ്ടായിരുന്നെങ്കിലും തീർത്തും ശാന്തമായിരുന്നു പഹൽ ഗാം. എവിടെയും സുരക്ഷാ ഭടൻമാരും ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം ഒറ്റയടിക്ക് മാറി മറിഞ്ഞത് അവിശ്വസനീയമെന്നും ജസ്റ്റിസ് അജിത് കുമാർ പറഞ്ഞു.
ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരോടൊപ്പം ഏപ്രിൽ 17 നാണ് കുടുംബാംഗങ്ങളുമായി കാശ്മീരിലേക്ക് വിനോദ യാത്ര പോയത്. അവിടെ സർക്കാർ അതിഥി മന്ദിരത്തിലാണ് താമസിച്ചത്. ഇന്നലെ രാവിലെ ശ്രീനഗറിലേക്ക് മടങ്ങി. ഒരിക്കലും പ്രതീക്ഷിക്കാത്ത വിവരങ്ങളാണ് ഉച്ചയോടെ അറിഞ്ഞത്. ശ്രീനഗറിലെ താമസ സ്ഥലത്തേക്ക് പഹൽഗാമിൽ നിന്നെത്തിയ ഒരാളുടെ വസ്ത്രങ്ങൾ കീറിയിരുന്നു. വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. അയാൾ വല്ലാതെ ഭയന്നിരുന്നു. അവിടത്തെ തിരക്കിൽപ്പെട്ടാണ് അയാളുടെ വസ്ത്രങ്ങൾ കീറിയത്. ശ്രീനഗർ ഇന്നലെ ശാന്തമായിരുന്നു. ശ്രീനഗറിൽ നിന്ന് നൂറ് കിലോമീറ്ററുണ്ട് പഹൽഗാമിലേക്ക്. കാറിലാണ് പഹൽഗാമിൽ നിന്ന് മടങ്ങിയത്. ഇന്ന് ഉച്ചയോടെ നാട്ടിലേക്ക് മടങ്ങും ജസ്റ്റിസ് അജിത് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |