ന്യൂഡൽഹി: പഹൽഗാമിൽ ഇന്നലെ സാധാരണക്കാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ശക്തമായ മറുപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പഹൽഗാം ആക്രമണത്തിന് കാരണക്കാരായവർക്ക് വ്യക്തവും ശക്തവുമായ മറുപടി ഉടൻ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിനിരയായവരുടെ കുടുംബത്തിന് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 'ഇന്നലെ പഹൽഗാമിൽ ഭീരുക്കളായ തീവ്രവാദികൾ ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. അതിൽ നമുക്ക് നിരവധി നിഷ്‌കളങ്കരായ ജീവനുകൾ നഷ്‌ടമായി. രാജ്യത്തെ ഓരോ ജനങ്ങളെയും അറിയിക്കുന്നു, സർക്കാർ ഇതിനെതിരെ വേണ്ട നടപടി കൈക്കൊള്ളും.' രാജ്‌നാഥ് സിംഗ് പറഞ്ഞു.
ആക്രമണം നടത്തിയവർ മാത്രമല്ല അതിന് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും വ്യക്തവും ശക്തവുമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ദൃഢനിശ്ചയത്തോടെയുള്ള പോരാട്ടം ഉണ്ടാകും. പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ഇന്ത്യ തക്ക മറുപടി നൽകാൻ ഒരുങ്ങിയിരിക്കുകയാണ്. പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുളള സൂചന. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒപ്പം സിന്ധു നദീജല കരാർ റദ്ദാക്കിയേക്കുമെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |