60കാരൻ അറസ്റ്റിൽ
കൊച്ചി: സ്വകാര്യ കാറിൽ പൊലീസ് ബോർഡുവച്ച് യാത്ര. യഥാർത്ഥ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പുറത്തായത് വ്യാജ സി.ബി.ഐ ഉദ്യോഗസ്ഥന്റെ തരികിടകൾ! സംഭവത്തിൽ നെട്ടൂരിലെ അസറ്റ് ക്യാൻവാസ് ഫ്ലാറ്റിൽ താമസിക്കുന്ന ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് കാട്ടുമൻസിലിൽ അബ്ദുൾ സലാം (60) പനങ്ങാട് പൊലീസിന്റെ പിടിയിലായി. ചൊവ്വാഴ്ചയാണ് വ്യാജനെ പൊലീസ് പൊക്കിയത്. വിസ തട്ടിപ്പുകേസുകളിലെ പ്രതിയായ ഇയാളുടെ കാറും സി.ബി.ഐയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഐ.ഡി കാർഡും കസ്റ്റഡിയിൽ എടുത്തു.
പൊലീസ് ബോർഡ് വച്ച് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ഒരു സ്വിഫ്റ്റ് ഡിസയർ കാർ നഗരത്തിലൂടെ പതിവായി സഞ്ചരിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജിക്ക് ലഭിച്ച വിവരത്തെ തുടർന്ന് നീരീക്ഷണം ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നെട്ടൂർ തട്ടേക്കാട് ഭാഗത്തുവച്ച് ഈ കാർ പനങ്ങാട് പൊലീസിന്റെ കണ്ണിലുടക്കി. തുടർന്ന് പിന്തുടർന്ന് ഇയാൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തുകയായിരുന്നു.
താൻ സി.ബി.ഐ ഡൽഹി യൂണിറ്റിലെ ഡിവൈ.എസ്.പിയാണെന്നും പേര് റഷീദ് സലാം എന്നാണെന്നും പൊലീസിനോട് ഇയാൾ തട്ടിവിട്ടു. ഉറപ്പാക്കാൻ ഐ.ഡി കാർഡും കാണിച്ചു. സി.ബി.ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ മുഖേന അന്വേഷിച്ചപ്പോഴാണ് തരികിടയാണെന്ന് തിരിച്ചറിഞ്ഞത്. കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകിട്ട് രേഖപ്പെടുത്തി. ഇന്നലെ കോടതിയിൽ ഹാജരാക്കി.
തട്ടിപ്പ് ഫ്രീ ടോളിന്
ഏറെക്കാലം മുംബയിലായിരുന്ന അബ്ദുൾ സലാം കഴിഞ്ഞ ഡിസംബറിലാണ് കുടുംബസമേതം കൊച്ചിയിലേക്ക് താമസം മാറിയത്. നിലവിൽ സ്ക്രാപ്പ് ബിസിനസ് ചെയ്യുന്നതിനാൽ പല സ്ഥലങ്ങളിലും പോകേണ്ടതുണ്ടെന്നും പരിശോധനകൾ ഒഴിവാക്കാനും ടോൾബൂത്തുകളിൽ സൗജന്യമായി കടക്കാനുമാണ് വ്യാജ ഐ.ഡികാർഡും മറ്റും നിർമ്മിച്ചതെന്നുമാണ് സലാമിന്റെ മൊഴി.
സിനിമാ ടച്ച്
മുൻ നേവി ഉദ്യോഗസ്ഥനാണ് അബ്ദുൾ സലാം. ആദ്യവിവാഹം വേർപിരിഞ്ഞതോടെ ജോലി രാജിവച്ച് കൊച്ചിയിലടക്കം വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനം തുടങ്ങി. എന്നാൽ ജോലി വാഗ്ദാനം ചെയ്ത് പലരേയും കബളിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. മുംബയ്, കൊച്ചി, ബംഗളൂരു, ശാന്തൻപാറ, ആലുവ എന്നിവിടങ്ങളിൽ വഞ്ചനാക്കേസുകളുണ്ട്. മുംബയിൽ സിനിമകൾക്കായി ഐ.ഡി കാർഡുകളും മറ്റും നിർമ്മിക്കുന്ന കമ്പനിയിൽ നിന്നാണ് തിരിച്ചറിയൽകാർഡ് സംഘടിപ്പിച്ചതെന്നാണ് സലാം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |