തിരുവനന്തപുരം: റോഡിൽ നിൽക്കുകയായിരുന്ന അദ്ധ്യാപകനെ പേരൂർക്കട എസ്.ഐ അകാരണമായി മർദ്ദിച്ചതായി പരാതി.പോങ്ങുംമൂട് ഗവ.എൽ.പി.എസ് അദ്ധ്യാപകനും കെ.പി.എസ്.ടി.എ തിരുവനന്തപുരം നോർത്ത് ഉപജില്ലാ സെക്രട്ടറിയുമായ, മുക്കോല കുശവർക്കൽ കാഞ്ഞിരംവിള വീട്ടിൽ ജെ.എസ്.പ്രമോദിനെയാണ് പേരൂർക്കട സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ജയേഷും പൊലീസുകാരും ചേർന്ന് അസഭ്യം വിളിച്ച് മർദ്ദിച്ചത്.ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.സി.പി,മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
21ന് രാത്രി 7.50ന് കുടപ്പനക്കുന്നിനും നാലാഞ്ചിറയ്ക്കുമിടയിൽ ഇളയംപള്ളി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. നാട്ടുകാരിൽ ഒരാൾ കുളത്തിൽ വീണെന്നറിഞ്ഞ് അന്വേഷിക്കാനെത്തിയതായിരുന്നു അദ്ധ്യാപകൻ. ഈ സമയം ജീപ്പിലെത്തിയ പേരൂർക്കട എസ്.ഐ ഒന്നും ചോദിക്കാതെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യംവിളിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. അദ്ധ്യാപകനെന്ന് പറഞ്ഞപ്പോഴാണ് കൂടുതൽ തെറി വിളിച്ചതെന്നും പ്രമോദ് പറയുന്നു.
അതേ സമയം ഇളയംപള്ളി കോളനി പരിസരത്ത് മൂന്നുപേർ മദ്യപിച്ചും കഞ്ചാവ് ഉപയോഗിച്ചും ഇരിക്കുന്നതായി പൊലീസിന്റെ യോദ്ധാവ് ഗ്രൂപ്പിൽ വന്ന മെസേജ് അനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നും,കൂടെയുള്ളവർ പൊലീസിനെ കണ്ട് ഓടിയപ്പോൾ അവിടെ ഇയാളെ മാത്രമാണ് കൈയിൽ കിട്ടിയതെന്നും പേരൂക്കട എസ്.എച്ച്.ഒ ശിവകുമാർ പറഞ്ഞു.അദ്ധ്യാപകനെ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും മർദ്ദിക്കുകയോ,അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നും എസ്.എച്ച്.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |