കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലാണ്. ഓരോ വോട്ടും നോട്ടയാകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പക്ഷേ, കന്നി വോട്ടർമാർ തീരുമാനമെടുത്തു കഴിഞ്ഞു. അവർക്ക് വേണ്ടത് വിഴുപ്പലക്കൽ രാഷ്ട്രീയമല്ല. കാലോചിതമായ വികസനമാണ്. തൊഴിലവസരം, സ്ത്രീ സുരക്ഷ, തുല്യത, ഡിജിറ്റൽ വിപ്ലവം, വിദ്യാഭ്യാസത്തിലെ മാറ്റം... ജെൻസി വോട്ടർമാരുടെ ആവശ്യങ്ങൾ ഇങ്ങനെ പോകുന്നു. തിരഞ്ഞെടുപ്പ് വെറുമൊരു വോട്ട് രേഖപ്പെടുത്തലല്ല, തങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന ഭരണകൂടത്തെ തിരഞ്ഞെടുക്കാനുള്ള അവസരമാണെന്ന ബോദ്ധ്യത്തിലാണ് ഓരോ യുവ വോട്ടർമാരും.
സ്ത്രീ സുരക്ഷയും തുല്യതയും
സ്ത്രീകൾക്ക് നിർഭയമായി നടക്കാനും ജോലി ചെയ്യാനും കഴിയുന്ന സുരക്ഷിത സാഹചര്യം ഉറപ്പാക്കണം. ലിംഗഭേദമില്ലാതെ തുല്യമായ അവസരങ്ങൾ നൽകുന്ന സാമൂഹിക മാറ്റത്തിന് വേണ്ടിയാണ് എന്റെ ആദ്യ വോട്ട്.
ദിയ ദിനേശ് കെ. വി
സെന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്, എരഞ്ഞിപ്പാലം
തൊഴിലവസരങ്ങൾ വേണം
പഠിച്ചിറങ്ങുന്നവർക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കുന്ന സാഹചര്യമുണ്ടാകണം. മികച്ച കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന വികസന കാഴ്ചപ്പാടുള്ളവർക്കായിരിക്കും എന്റെ വോട്ട്.
ഗോഡ്വിൻ. എൽ, വിദ്യാർത്ഥി, കോഴിക്കോട്
പരിസ്ഥിതി സൗഹൃദ വികസനം
വികസനം വേണം, പക്ഷേ, പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാകരുത്. വരുംതലമുറയ്ക്ക് കൂടി ജീവിക്കാൻ പറ്റുന്ന രീതിയിൽ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്ന പദ്ധതി ആവിഷ്കരിക്കുന്നവർക്ക് വോട്ട് നൽകാനാണ് എന്റെ തീരുമാനം.
മാളവിക. എസ്, സെന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്,
എരഞ്ഞിപ്പാലം
ഡിജിറ്റൽ സേവനങ്ങൾ സുതാര്യമാകണം
സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന രീതിയിൽ നാട് ഡിജിറ്റലായി മാറണം. അഴിമതിയില്ലാത്ത സുതാര്യമായ ഭരണസംവിധാനമാണ് എന്നെപ്പോലെയുള്ള യുവ വോട്ടർമാരുടെ പ്രധാന ആവശ്യം.
ഹരിനാരായണൻ. എം, സെന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്,
എരഞ്ഞിപ്പാലം
വിദ്യാഭ്യാസ രംഗത്തെ മാറ്റം
വെറും ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് അപ്പുറം പ്രായോഗിക അറിവ് നൽകുന്ന രീതിയിലേക്ക് നമ്മുടെ വിദ്യാഭ്യാസം മാറണം. കാലത്തിനനുസരിച്ചുള്ള കോഴ്സുകളും വികസനവും നടപ്പിലാക്കുന്ന ഭരണകൂടത്തെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
കാർത്തിക. എം, വിദ്യാർത്ഥി,എരഞ്ഞിപ്പാലം, കോഴിക്കോട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |