തിരുവനന്തപുരം: നാടിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ സഹകരണ സംഘങ്ങളിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച സഹകരണ എക്‌സ്‌പോ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖല നശിച്ചുപോകരുതെന്ന നിർബന്ധമാണ് സംസ്ഥാന സർക്കാരിനുള്ളത്.
മലയാളിയുടെ നിത്യജീവിതവുമായി ഇഴചേർന്നു കിടക്കുകയാണ് സഹകരണമേഖല. പ്രതിസന്ധിഘട്ടങ്ങളിൽ സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിനായി ആവിഷ്‌കരിച്ച സഹകരണ പുനരുദ്ധാരണ നിധി, സഹകരണ സംഘങ്ങളെ അടച്ചുപൂട്ടൽ പ്രശ്നത്തിൽ നിന്ന് ഒഴിവാക്കുന്നതായി. സഹകരണ പുനരുദ്ധാരണ നിധി ഉപയോഗിച്ച് അവർക്ക് പ്രതിസന്ധി മറികടന്ന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകും. രാജ്യശ്രദ്ധയാകർഷിച്ച നേട്ടമാണ് കേരള ബാങ്ക്. നൂതന ബാങ്കിംഗ് രീതികൾ പ്രാവർത്തികമാക്കിയ കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 250കോടി രൂപയാണ് പ്രവർത്തനലാഭം നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, അഡ്വ.വി.കെ.പ്രശാന്ത്, എ.എ.റഹീം എം.പി, സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ എൻ.മാധവൻ, സഹകരണസംഘം രജിസ്ട്രാർ ഡോ.ഡി. സജിത് ബാബു,സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ്, കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് ചെയർമാൻ എസ്. യു. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |