തൃശൂർ: മദ്യലഹരിയിൽ ജ്യേഷ്‌ഠൻ അനുജനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. തൃശൂർ ആനന്ദപുരത്താണ് സംഭവം. കൊരട്ടിക്കാട്ടിൽ വീട്ടിൽ യദു കൃഷ്‌ണനെയാണ് (29) ജ്യേഷ്‌ഠൻ വിഷ്‌ണു (32) കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി 7.30ഓടെ ആനന്ദപുരത്തെ കള്ളുഷാപ്പിൽ വച്ചായിരുന്നു സംഭവം. ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെയാണ് വിഷ്‌ണു യദുവിനെ പട്ടിക ഉപയോഗിച്ച് തലയ്‌ക്കടിച്ചത്. ഉടൻ തന്നെ യദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിച്ചു.
കൃത്യത്തിന് പിന്നാലെ വിഷ്‌ണു രക്ഷപ്പെട്ടെങ്കിലും പുതുക്കാട് പൊലീസ് ഇയാളെ സമീപത്തുള്ള ആയുർവേദ ആശുപത്രിക്കരികിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്‌ണുവിന്റെ കഴുത്തിൽ പരിക്കുണ്ട്. പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രതിയെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിട്ടുണ്ട്. ഉടൻതന്നെ ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് യദുവും വിഷ്‌ണുവും തമ്മിൽ സ്വത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നു എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |