ജറുസലേം: യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേർപ്പെടാൻ തയ്യാറെന്ന് ഹമാസ്. എല്ലാ ബന്ദികളെയും ഒറ്റത്തവണയായി മോചിപ്പിച്ച്, ശത്രുത അവസാനിപ്പിക്കാനുള്ള അഞ്ച് വർഷത്തെ കരാറിന് തയ്യാറെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് ഹമാസിലെ ഉന്നതൻ വ്യക്തമാക്കിയത്. ഏപ്രിൽ 17ന് പത്ത് ബന്ദികളെ മോചിപ്പിക്കുന്നതിലൂടെ 45 ദിവസത്തെ വെടിനിർത്തലിനുള്ള ഇസ്രയേൽ നിർദേശം നിരസിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ പുതിയ പ്രഖ്യാപനം.
കരാർ യുദ്ധം അവസാനിപ്പിക്കുന്നതാകണമെന്നാണ് ഹമാസ് നേരത്തെയും ആവശ്യപ്പെട്ടത്. ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിന്തിരിയണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. യുദ്ധം തകർത്ത പാലസ്‌തീനിൽ മാനുഷിക സഹായം എത്തണമെന്നുമാണ് ഹമാസിന്റെ നിലപാട്.
അതേസമയം, ഗാസയിൽ ഇന്ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ അനേകം പേർ കുടുങ്ങിക്കിടക്കുന്നതായും ഏജൻസി പറഞ്ഞു. കഴിഞ്ഞദിവസം ഗാസ സിറ്റിയിലെ ഷെജയ്യയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കം 35 പേർ കൊല്ലപ്പെട്ടിരുന്നു. ബഹുനില കെട്ടിടം ഇസ്രയേൽ തകർക്കുകയായിരുന്നു. മുതിർന്ന ഹമാസ് നേതാവിനെയാണ് ലക്ഷ്യമിട്ടതെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. 2023 ഒക്ടോബറിൽ ഗാസയിൽ ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000ത്തോളം ആയി. ഒന്നര ലക്ഷത്തിലേറെപ്പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസയിൽ ഉടനീളം സഹായവിതരണം ഉൾപ്പെടെ സ്തംഭിച്ച നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |