തിരുവനന്തപുരം/കുളത്തൂർ: തിരുവനന്തപുരത്ത് രണ്ട് ആഡംബര ഹോട്ടലുകളിൽ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാവിലെ 11ഓടെയാണ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിലും,ബെെപ്പാസിൽ ആക്കുളം പാലത്തിന് സമീപത്തുള്ള ഹോട്ടലിലും വ്യാജ ബോംബ് ഭീഷണികളെത്തിയത്.
പൊലീസ് നായ്ക്കളെ കൊണ്ടുവന്ന് ബോംബ് സ്ക്വാഡ് പരിശോധിച്ചു.തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിന്റെ മെയിലിലേക്കാണ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.ഫയർഫോഴ്സ് വാഹനങ്ങളും സജ്ജമായിരുന്നു.താമസക്കാരുടെ സാധനങ്ങളുൾപ്പെടെ പരിശോധിച്ചെങ്കിലും അസ്വഭാവികമായൊന്നും കണ്ടെത്തിയില്ല.
ഇതോടെ നേരത്തെ ക്രമീകരിച്ച പരിപാടികൾ യഥാസമയം ഹോട്ടലിൽ നടന്നു.ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ആക്കുളത്തെ ഹോട്ടലിൽ വന്ന ഇമെയിൽ സന്ദേശം.തുടർന്ന് ഹോട്ടൽ പരിസരത്തും മുറികളിലും ബോംബ് സ്ക്വാഡും തുമ്പ പൊലീസും പരിശോധന നടത്തി.താമസക്കാരെ ഒഴിപ്പിക്കാതെയായിരുന്നു പരിശോധന.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ഇത് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. സന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |