പനത്തടി: പിടികൂടാനോ കറിവെക്കാനോ അനുവാദമില്ലാത്ത വംശനാശ ഭീഷണി നേരിടുന്ന 'മിസ് കേരള' എന്നറിയപ്പെടുന്ന മീനുകൾ ഉൾപ്പെടെ പലതരം പുഴ മത്സ്യങ്ങൾ പിടികൂടിയ നാല് പേരെ വനം വകുപ്പ് അധികൃതർ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പനത്തടി ഫോറസ്റ്റ് സെക്ഷനിലെ പനത്തടി ആർ.എഫിൽ മഞ്ഞടുക്കം പുഴയിൽ അനധികൃതമായി കടന്ന് നാലുപേർ ചേർന്ന് പിടിച്ച 'മിസ് കേരള' മീനുകളെ കറിവെച്ച് തീൻമേശയിലെത്തിക്കാനായിരുന്നു ശ്രമം. അതിനു മുൻപേ നാലുപേരെയും വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരള -കർണാടക അതിർത്തിയിലാണ് തോട്ട പൊട്ടിച്ചു മീൻ പിടിച്ച പുഴ. പാണത്തൂർ കരിക്കെ തോട്ടത്തിൽ സ്വദേശികളായ യൂനസ് (36), നിയാസ് (29), സതീഷ് പരിയാരം (39), അനീഷ് ബാപുങ്കയം (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ദോഷകരമാകുന്ന രീതിയിൽ സ്ഫോടക വസ്തു ഉപയോഗിച്ചതിനും ഇവരുടെ പേരിൽ കേസെടുത്തു. വംശനാശം നേരിടുന്ന പട്ടികയിൽ ഉൾപ്പെട്ട മീൻകൂടിയാണ് 'മിസ് കേരള'. ചെങ്കണിയാൻ, ഡെനിസൺ, ബാർബ്, റെഡ്‌ലൈൻ, ഡോർപ്പിഡോ ബാർബ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
വലിയ വില ലഭിക്കുന്നതിനാൽ അലങ്കാര മത്സ്യ കയറ്റുമതിക്കും മറ്റുമായി ഇവയെ പുഴകളിൽ നിന്ന് വ്യാപകമായി പിടിക്കാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് മിസ് കേരള വംശനാശ പട്ടികയിൽ ഇടംപിടിച്ചത്. ഡൗകിൻസിയ ഡെനിസോണി എന്നാണ് ശാസ്ത്രീയനാമം. അന്താരാഷ്ട്ര ജൈവ സംരക്ഷണ ചെമ്പട്ടികയിൽ ഉൾപ്പെട്ട മീനാണിത്.
കാസർകോട് ജില്ലയിലെ മലയോര മേഖലയിലെ പുഴകളിൽ നിന്നും ഈ മീനുകളെ വ്യാപകമായി പിടികൂടി കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. മഞ്ഞടുക്കം പുഴക്ക് പുറമെ ചന്ദ്രഗിരി പുഴ, ചീങ്കണ്ണി പുഴ, അച്ചൻകോവിലാർ, ചാലിയാർ പുഴ എന്നിവയും മിസ് കേരള മീനിന്റെ ആവാസ കേന്ദ്രമാണ്. പ്രതികളെ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |