മുംബയ്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ തെക്കൻ മുംബയിലെ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം നീണ്ടുനിന്നത് 12 മണിക്കൂറോളമാണ്. ചില ഫയലുകളും ഓഫീസ് ഫർണിച്ചറുകളും കത്തിപ്പോയതായാണ് വിവരം. ബല്ലാർഡ് എസ്‌റ്റേറ്റിലെ കൈസർ ഇ ഹിന്ദ് കെട്ടിടത്തിലുള്ള ഇഡി ഓഫീസിനാണ് കഴിഞ്ഞദിവസം തീപിടിച്ചത്. ഞായർ പുലർച്ചെ രണ്ടരയോടെ തുടങ്ങിയ തീപിടിത്തം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് അണക്കാനായത്.
സംഭവത്തിൽ ആർക്കും ജീവാപായമോ പരിക്കോ ഏറ്റില്ലെങ്കിലും ഓഫീസ് ഫർണിച്ചറുകൾ, ഫയലുകൾ, കമ്പ്യൂട്ടറുകൾ എന്നിവ കത്തിനശിച്ചിട്ടുണ്ട്. എന്നാൽ കേസുകളുമായി ബന്ധപ്പെട്ട പ്രധാന ഫയൽരേഖകൾ തീപിടിച്ചുനശിച്ചിട്ടില്ല എന്നാണ് സൂചന. സംഭവത്തിൽ ഇഡി അധികൃതർ പ്രാഥമികമായ വിവരം നൽകിയിട്ടുണ്ട്. 'നിലവിൽ അന്വേഷണത്തിലിരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ, സ്റ്റോറേജ് ഉപകരണങ്ങൾ എന്നിവ തീപിടിത്തതിൽ നശിച്ചോ എന്നറിയാൻ പ്രാഥമികമായ വിലയിരുത്തൽ നടക്കുകയാണ്.' ഇഡി അധികൃതർ സൂചിപ്പിക്കുന്നു. 'തീപിടിത്തമുണ്ടായ നിലയിലെ കണക്കെടുപ്പ് പ്രകാരം കുറച്ച് നാശനഷ്‌ടമേ ഉണ്ടായിട്ടുള്ളൂ. ഓഫീസ് ഭരണപരമായ ഫയലുകളാണ് നശിച്ചത്. പ്രധാനകേസുകൾ സൂക്ഷിച്ച സെർവറിലേക്ക് തീപിടിത്തം ഉണ്ടായിട്ടില്ല.' ഇഡി വ്യക്തമാക്കുന്നു.
ആറ് നിലകളുള്ള കെട്ടിടത്തിലെ നാലാം നിലയിൽ ആണ് തീപിടിത്തം ഉണ്ടായത്. ഇവിടെ ഓഫീസ് ഭരണപരമായ ഫയലുകളാണ് സൂക്ഷിച്ചിരുന്നത്. ഷോർട്ട്‌സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓഫീസുകളിൽ ധാരാളം ഫർണിച്ചറുണ്ടായിരുന്നത് തീപിടിത്തത്തിന് ആക്കം കൂട്ടി. 122 കോടി തട്ടിപ്പ് നടന്ന ന്യൂ ഇന്ത്യ സഹകരണ ബാങ്ക് കേസ്, മെഹുൽ ചോക്‌സി, നീരവ് മോദി എന്നിവർ പ്രതികളായ 12,500 കോടി പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്, കിംഗ്‌ഫിഷർ എയർലൈൻസിന്റെ 9200 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസ് എന്നിവ അന്വേഷിക്കുന്നത് ഇഡിയുടെ മുംബയിലെ ഈ ഓഫീസിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |