കൊച്ചി: ഹോസ്റ്റലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ കളമശേരി പോളിടെക്നിക്കിലെ നാല് വിദ്യാർത്ഥികളെ ഔദ്യോഗികമായി കോളേജ് പുറത്താക്കി. ഇവർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല. അർദ്ധരാത്രി നടന്ന പൊലീസ് റെയ്ഡിൽ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിലായ സംഭവത്തിനുപിന്നാലെ നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനം. രണ്ടാഴ്ച മുമ്പാണ് റിപ്പോർട്ട് പ്രൻസിപ്പലിന് കൈമാറിയത്.
മൂന്നാം വർഷ വിദ്യാർത്ഥികളായ കൊല്ലം കുളത്തൂപ്പുഴ വില്ലുമലയിൽ എം. ആകാശ് (21, കെമിക്കൽ എൻജിനിയറിംഗ്), കാട്ടുകോയിക്കൽ ആദിത്യൻ കെ. സുനിൽ (20, മെക്കാനിക്കൽ എൻജിനിയറിംഗ്), കരുനാഗപ്പള്ളി തൊടിയൂർ പാണംതറയിൽ ആർ.അഭിരാജ് (21, ഓട്ടോമൊബൈൽ എൻജിനിയറിംഗ്), കരുനാഗപ്പള്ളി കെ.എസ്. പുന്നക്കുളം മഠത്തിൽ വീട്ടിൽ ആർ.എസ്. അനുരാജ് (21) എന്നിവരെയാണ് പുറത്താക്കിയത്. ഇവർ സസ്പെൻഷനിലായിരുന്നു.
കേസിൽ പൂർവവിദ്യാർത്ഥികളടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രിൻസിപ്പൽ ഡോ. ഐജു തോമസ് കൊച്ചി ഡി.സി.പിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 13ന് അർദ്ധരാത്രിയിലായിരുന്നു ഹോസ്റ്റലിൽ വ്യാപക പരിശോധന നടന്നത്.
2 കിലോ കഞ്ചാവ് കണ്ടെടുത്തു. ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോയും ബാക്കി ആദിത്യൻ, അഭിരാജ് എന്നിവരുടെ മുറികളിൽ നിന്നുമാണ് കണ്ടെടുത്തത്. ഇലക്ട്രിക്ക് ത്രാസും കസ്റ്റഡിയിൽ എടുത്തിരുന്നു.
പരീക്ഷ കഴിഞ്ഞപ്പോൾ പുറത്താക്കൽ
കഞ്ചാവ് കേസിലെ പ്രതികളെ പുറത്താക്കിയത് അവസാനവർഷ പരീക്ഷ പൂർത്തിയായതിന് ശേഷമാണ്. ജാമ്യം ലഭിച്ച പ്രതികളും റിമാൻഡിൽ കഴിയുന്നയാളും പരീക്ഷ എഴുതി. കോടതി അനുമതിയോടെയായിരുന്നു ഇത്. പരീക്ഷാഫലം തടഞ്ഞുവയ്ക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടായേക്കാം. സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടാത്തത് തുടർവിദ്യാഭ്യാസത്തിന് തിരിച്ചടിയാകും.
പണപ്പിരവും കച്ചവടവും
പൂർവവിദ്യാർത്ഥികളായ ആഷിഖും ശാലിഖുമാണ് അനുരാജിന്റെ ആവശ്യപ്രകാരം കഞ്ചാവ് എത്തിച്ചത്. 10,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് 16000 രൂപയ്ക്ക് വിറ്റു.
ആഷിഖും ശാലിഖും വൈകാതെ ആലുവയിൽ നിന്ന് പിടിയിലായി. പിന്നാലെ ഇവർക്ക് കഞ്ചാവ് നൽകിയ ജയ്പൂർ സ്വദേശികളുമായ സൊഹൈൽ ഷേഖും (25),യെഹീന്ത മണ്ഡലും (26)കുടുങ്ങി. പണപ്പിരിവ് നടത്തിയാണ് അനുരാജ് ഇത്രയും പണം സ്വരുക്കൂട്ടിയത്.
റിപ്പോർട്ടിൽ നടപ്പായത്
ഹോസ്റ്റലിൽ സുരക്ഷ ശക്തമാക്കി
സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ചു
പൂർവവിദ്യാർത്ഥികളുടെ പ്രവേശനം നിയന്ത്രിച്ചു
രാത്രിയിലുൾപ്പെടെ വാർഡന്റെ സാന്നിദ്ധ്യം
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് വിദ്യാർത്ഥികളെ പുറത്താക്കിയത്. തെറ്റുചെയ്താൽ ശിക്ഷ ലഭിക്കുമെന്ന തിരിച്ചറിവ് വിദ്യാർത്ഥികൾക്കുണ്ടായി
ഡോ. ഐജു തോമസ്
പ്രൻസിപ്പൽ
കളമശേരി ഗവ. പോളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |