കൊച്ചി: കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി എഫ്‌ഐആർ. ചാലക്കുടി സ്വദേശി ആഷിഖിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. വേടനെതിരെ പുലിപ്പല്ല് മാല ഉപയോഗിച്ചതിന് വനംവകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. വേടന് പുലിപ്പല്ല് സമ്മാനമായി നൽകിയ മലേഷ്യൻ പ്രവാസി രഞ്ജിത്ത് കുമ്പിടിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. പുലിപ്പല്ല് കൈമാറിയത് ചെന്നൈയിൽ വച്ചാണെന്നാണ് വേടൻ മൊഴി നൽകിയിരിക്കുന്നത്. പുലിപ്പല്ല് കേസിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള വേടനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൃഗവേട്ട അടക്കം വകുപ്പുകൾ ചുമത്തുമെന്നാണ് വിവരം.
തായ്‌ലൻഡിൽ നിന്നാണ് പുലിപ്പല്ല് കൊണ്ടുവന്നതെന്നാണ് വേടൻ മൊഴി നൽകിയിരിക്കുന്നത്. ജാമ്യമില്ലാ കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ ഏഴുവർഷംവരെ തടവും 10,000 രൂപ ശിക്ഷയും ലഭിക്കും.
കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനും സംഘവും പിടിയിലായതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. പൊലീസെത്തിയപ്പോൾ മുറി നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ കണിയാമ്പുഴ സ്വാസ് ഫ്ലാറ്റിൽ ഇന്നലെ രാവിലെ പതിനൊന്നോടെ ഹിൽപാലസ് എസ്.എച്ച്.ഒ എൽ. യേശുദാസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയായ വേടനും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരും അറസ്റ്റിലായത്. ഫ്ലാറ്റിൽനിന്ന് ആറുഗ്രാം കഞ്ചാവ് ആണ് പിടിച്ചത്. കഞ്ചാവിന് പുറമേ, ഒമ്പതരലക്ഷംരൂപയും മൊബൈൽഫോണുകളും കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |