കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിൽ അധിക്ഷേപിച്ചെന്ന നിർമാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നിർമാതാവ് ആന്റോ ജോസഫ് ആണ് ഒന്നാം പ്രതി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടി ബി രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ലൈംഗികച്ചുവയോടെയുള്ള സംസാരം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സിനിമാ വിതരണവുമായി ബന്ധപ്പെട്ട് യോഗത്തിലേക്ക് വിളിച്ചുവരുത്തി അസോസിയേഷൻ ഭാരവാഹികൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്നാണ് സാന്ദ്രാ തോമസ് പരാതി നൽകിയത്. ഇതിനെത്തുടർന്ന് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. തുടർന്ന് തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. മതിയായ വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രാഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി സാന്ദ്ര രംഗത്തെത്തിയിരുന്നു. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവർത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് ആരോപിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കെട്ടിടത്തിൽ സിസിടിവിയുണ്ട്. അവിടെ മുറികളുണ്ട്. എന്തിനാണ് അവിടെ മുറികൾ, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണം. അസോസിയേഷനിൽ ഇരിക്കുന്ന പല ഭാരവാഹികളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |