മംഗളൂരു: കർണാടകയിൽ മംഗളൂരുവിനടുത്ത് ആൾക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കബറടക്കം മലപ്പുറം പറപ്പൂരിലലെ മഹല്ല് പള്ളിയിൽ നടക്കും. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത്.
അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബം പറഞ്ഞു. കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായി. സംഭവത്തെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയേക്കും. മംഗളൂരുവിലെത്തിയ അഷ്റഫിന്റെ സഹോദരൻ ജബ്ബാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ യുവാവ് 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. കുടുപ്പു സ്വദേശി സച്ചിനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടുകയായിരുന്നു. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്.
പ്രദേശത്തെ താമസക്കാരനായ ദീപക് കുമാറിന്റെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സജീവമായി തെളിവുകൾ ശേഖരിക്കുകയാണെന്നും ഇതിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന്റെ പരമാവധി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |