തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും ചെറുമകനും പങ്കെടുത്തതിനെ ന്യായീകരിച്ച് മന്ത്രി വി ശിവൻകുട്ടി. യോഗത്തിൽ ഔദ്യോഗിക കാര്യങ്ങളൊന്നും ചർച്ച ചെയ്‌തിട്ടില്ലെന്നും. എല്ലാ കാര്യത്തിലും വിമർശിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
'മുഖ്യമന്ത്രിയുടെ മകളും മകളുടെ കുഞ്ഞുമൊന്നും ഈ കേരളത്തിൽ ജീവിക്കുന്നവരല്ലേ. അവിടെ ഔദ്യോഗിക യോഗത്തിൽ വേറെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. എങ്ങനെ ഓപ്പറേറ്റ് ചെയ്യുന്നു എന്ന് മാത്രമാണ് കാണിച്ചത്. പത്രക്കാരടക്കം ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ വിമർശിച്ചാൽ വലിയ പ്രയാസമാണ്. ഇങ്ങനെയാണെങ്കിൽ നേതാക്കളുടെ മക്കൾക്ക് ഇടത്തോട്ടും വലത്തോട്ടും തിരിയാനാകില്ല. അതുകൊണ്ടാ ഞാനെന്റെ മകനെ ഇവിടെയൊന്നും നിർത്താത്തത്.
എൽഡിഎഫ് സർക്കാരിന്റെ അധ്വാനമാണ് വിഴിഞ്ഞത്ത് കാണുന്നത്. അതിന്റെ ക്രെഡിറ്റ് മറ്റാരും അടിച്ചെടുക്കേണ്ട കാര്യമില്ല. വിഴിഞ്ഞം തുറമുഖം ഞങ്ങളുടെ കുഞ്ഞായതുകൊണ്ടാണ് മുഖ്യമന്ത്രിയും കുടുംബവും ഞങ്ങളെല്ലാവരും കൂടി അവിടെപ്പോയി എന്തെങ്കിലും തകരാറുണ്ടോയെന്ന് സൂക്ഷ്‌മമായി പരിശോധിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ഡൽഹിയിൽ നിന്നാണ്. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തുന്നതും ഞങ്ങളല്ല ചെയ്യേണ്ടത് ', വി ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |