കൊച്ചി: ഇന്ത്യൻ നഗരങ്ങളിൽ ലൈഫ് ഇൻഷ്വറൻസ് ഉടമകളുടെ എണ്ണം 78 ശതമാനമായി ഉയരുന്നുവെന്ന് സർവ്വേ. ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷ്വറൻസും ഗവേഷണ സ്ഥാപനമായ കാന്ററുമായി സഹകരിച്ച് നടത്തിയ ഇന്ത്യ പ്രൊട്ടക്ഷൻ ക്വാഷ്യന്റ് (ഐ.പി.ക്യു) സർവേയുടെ ഏഴാം പതിപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. 'ഭറോസ ടോക്‌സ്' എന്ന സംരംഭത്തിന്റെ ഭാഗമായ ഈ സർവേയിൽ രാജ്യത്തെ 25 നഗരങ്ങളിലായി 6,360 ആളുകൾ പങ്കെടുത്തു.
കൂടുതൽ ആളുകൾ ടേം ഇൻഷ്വറൻസ് എടുക്കുന്നതിന്റെയും വർദ്ധിച്ചുവരുന്ന ഡിജിറ്റൽ സ്വാധീനത്തിന്റെയും ഫലമായി സംരക്ഷണ മാനം (Protection Quotient) എക്കാലത്തെയും ഉയർന്ന നിരക്കായ 48ൽ എത്തി. ടേം ഇൻഷ്വറൻസിനെക്കുറിച്ചുള്ള അവബോധം 74 ശതമാനമായി ഉയർന്നുവെന്നും സർവേയിൽ പറയുന്നു. പ്രതികരിച്ചവരിൽ 22 ശതമാനം പേർ ടേം ഇൻഷ്വറൻസ് ഓൺലൈനായാണ് എടുത്തത്. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. തൊഴിൽ ചെയ്യുന്ന പുരുഷന്മാരിലെ ഐ.പി.ക്യു 47ൽ നിന്നും 50 ആയി ഉയർന്നപ്പോൾ തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ ഇത് മാറ്റമില്ലാതെ 48 ആയി തുടരുന്നു. ജോലിയിൽ നിന്നും വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ പ്രധാന ജീവിത ഘട്ടങ്ങളിൽ സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ കുറവാണെന്നും സർവേ റിപ്പോർട്ട് ചെയ്തു.
പ്രീമിയം ചെലവിനേക്കാൾ ആളുകൾ സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്നുവെന്നാണ് സർവേ സൂചിപ്പിക്കുന്നതെന്ന് ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷ്വറൻസ് എംഡിയും സി.ഇ.ഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |