SignIn
Kerala Kaumudi Online
Saturday, 10 May 2025 3.01 PM IST

ഐപിഎൽ മത്സരങ്ങൾ ഇംഗ്ലണ്ടിലേക്ക്? ബിസിസിഐക്ക് സഹായം വാഗ്ദാനം ചെയ്ത് ഇസിബി

Increase Font Size Decrease Font Size Print Page
ipl

ലണ്ടൻ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐപിഎൽ നിറുത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിസിസിഐക്ക് പിന്തുണയുമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) രംഗത്ത്. ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ ഇംഗ്ലണ്ടിൽ വച്ച് നടത്താൻ ഇസിബി സന്നദ്ധത അറിയിച്ചു. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ആവശ്യമെങ്കിൽ ഇടപെടാൻ തയ്യാറാണെന്ന് ഇസിബി ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഗൗൾഡ് അറിയിച്ചു. ബിസിസിഐക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ- പാക് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് ഐപിഎൽ നിറുത്തിവച്ചതായി ബിസിസിഐ പ്രഖ്യാപിച്ചത്. അതിർത്തിയിൽ സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ആളുകൾ ഒരുമിച്ചെത്തുന്ന ഐപിഎൽ മത്സരങ്ങൾ നടത്തുക പ്രയാസമാണെന്ന് മനസിലാക്കിയാണ് ഈ സീസണിലെ ബാക്കിയുള്ള കളികൾ ഒരാഴ്ചത്തേക്ക് നിറുത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.

പാകിസ്ഥാനോട് അടുത്ത പഞ്ചാബ്,രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രാത്രി മത്സരം നടത്തുന്നത് സുരക്ഷാവെല്ലുവിളി ഉയർത്തുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പും ഈ തീരുമാനത്തിലെത്താൻ കാരണമായി. ഈ സീസൺ മത്സരങ്ങളെല്ലാം റദ്ദാക്കിയെന്നാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും ഒരാഴ്ചത്തേക്കാണ് നിറുത്തിവയ്ക്കുകയെന്ന് ബിസിസിഐ ഓണററി സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ ടൂർണമെന്റ് പുനരാരംഭിക്കാനാകുമോ എന്ന് തീരുമാനിക്കാനാകൂ എന്നും സൈക്കിയ അറിയിച്ചിരുന്നു.

കഴിഞ്ഞ രാത്രി ഹിമാചൽപ്രദേശിലെ ധർമ്മശാല സ്റ്റേഡിയത്തിൽ ഡൽഹി ക്യാപ്പിറ്റൽസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് അധികൃതർക്ക് മത്സരം നിറുത്തിവയ്ക്കാനുള്ള നിർദ്ദേശം ലഭിക്കുന്നത്. അതിർത്തിയിലേക്ക് പാകിസ്ഥാന്റെ വ്യോമാക്രമണ സാദ്ധ്യത മനസിലാക്കിയാണ് മുന്നറിയിപ്പ് നൽകിയത്. മത്സരത്തിൽ പഞ്ചാബിന്റെ ബാറ്റിംഗ് 10.1 ഓവറിൽ എത്തിയപ്പോൾ അധികൃതർ നാല് ഫ്ളഡ്ലിറ്റുകളിൽ മൂന്നും അണച്ച് വൈദ്യുതി തകരാർ മൂലം കളി തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് കാണികളെ അറിയിക്കുകയായിരുന്നു.

ഗാലറിയിൽ നിന്ന് കൂട്ടപ്പൊരിച്ചിൽ ഉണ്ടാകാതെ കാണികളെ ഒഴിപ്പിക്കാൻ ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽതന്നെ ഗ്രൗണ്ടിലിറങ്ങിയിരുന്നു. സമാന്തരമായി കളിക്കാരെയും മാച്ച് ഒഫിഷ്യൽസിനെയും ഗ്രൗണ്ടിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ച് ടീം ബസുകളിൽ കയറ്റി ഹോട്ടലുകളിലെത്തിച്ചു. പെട്ടെന്നുതന്നെ പ്രത്യേക ട്രെയിൻ സൗകര്യമൊരുക്കി ധർമ്മശാലയിൽ നിന്ന് മാറ്റുകയും ചെയ്തു. അതിന്‌ശേഷമാണ് ബിസിസിഐ ഭാരവാഹികൾക്ക് ശ്വാസം നേരേ വീണത്.

TAGS: NEWS 360, SPORTS, IPL, ENGLAND, LATEST NEWS IN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.