ഒറ്റപ്പാലം: വ്യാജ പേയ്‌മെന്റ് ആപ്പുകൾ വഴി തട്ടിപ്പ് വ്യാപകമായതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്. ഡിജിറ്റൽ പേയ്‌മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തണം.
സമീപകാലത്ത് ചെർപ്പുളശേരിയിലടക്കം വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരം തട്ടിപ്പ് നടന്നിരുന്നു. കൂടുതലും ഫോൺ പേ, ഗൂഗിൾ പേ, പേ ടി എം എന്നിങ്ങനെ ഡിജിറ്റൽ പെയ്‌മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജൻ ഉപയോഗിച്ചാണ് തട്ടിപ്പ് വ്യാപകമായിരിക്കുന്നത്.
സാധനങ്ങൾ വാങ്ങിയതിനു ശേഷം ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്‌ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി.
തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പാക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരുന്നു. ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു.
വേണം ജാഗ്രത
ഡിജിറ്റൽ പേയ്‌മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം വഞ്ചിക്കപെടാൻ സാദ്ധ്യതയേറെയാണെന്നാണ് വ്യാപാര ലോകത്തിന് പൊലീസ് നൽകുന്ന ജാഗ്രതാ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |