SignIn
Kerala Kaumudi Online
Friday, 25 July 2025 4.38 PM IST

അപ്രതീക്ഷിത പ്രഖ്യാപനം, സജീവമായി മുന്നണികൾ

Increase Font Size Decrease Font Size Print Page
election

മലപ്പുറം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് സാദ്ധ്യത മങ്ങിയെന്ന വിലയിരുത്തലുകൾക്കിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അപ്രതീക്ഷിതമായി വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ ഒന്നു തണുത്തിരുന്ന മുന്നണി ക്യാമ്പുകൾ ഉണർന്നു. സ്ഥാനാർത്ഥി ചർച്ച സജീവമായി. അടുത്ത ദിവസങ്ങളിൽതന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് മുന്നണികളുടെ നീക്കം.

നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ ബാക്കിയുണ്ടായിരുന്നപ്പോഴാണ് ജനുവരി 13ന് പി.വി.അൻവർ എം.എൽ.എ സ്ഥാനം രാജിവച്ചത്. നിയമസഭയ്ക്ക് ഒരുവർഷത്തെ കാലാവധിയുണ്ടെങ്കിൽ നിർബന്ധമായും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശമുണ്ട്. അതേസമയം, ജനപ്രാതിനിധ്യ നിയമപ്രകാരം നിയമസഭ മണ്ഡലത്തിൽ ഒഴിവുവന്ന് ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതി. ഉപതിരഞ്ഞെടുപ്പ് എത്രയുംവേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരുന്നു. വൈകിയാൽ കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.

ഏപ്രിൽ ആദ്യം സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.ഖേൽക്കറിന്റെ നേതൃത്വത്തിൽ മണ്ഡ‌ല സന്ദർശനം പൂർത്തിയാക്കിയിരുന്നു. ഏപ്രിൽ പകുതിയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു രാഷ്ട്രീയപാർട്ടികൾ. മേയ് അവസാനിക്കാറായിട്ടും പ്രഖ്യാപിക്കാതെ വന്നതോടെ തുടക്കത്തിൽ സജീവമായ സ്ഥാനാർത്ഥി ചർച്ചകൾ ഉൾപ്പെടെ തണുത്തു. മറ്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും വേഗം കുറഞ്ഞു. അതിനിടെയാണ് പ്രഖ്യാപനം ഉണ്ടായത്.

ചുമതലകൾ നൽകി

ബൂത്ത്, മണ്ഡലം കമ്മിറ്റികൾ ഉൾപ്പെടെ പുനഃസംഘടിപ്പിച്ച കോൺഗ്രസ്, വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറിന് പ്രചാരണ ചുമതല നൽകിയിട്ടുണ്ട്. അൻവറിന്റെ രാജിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജിന് സി.പി.എമ്മും നിലമ്പൂരിന്റെ ചുമതല നൽകി.

ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി മൂന്നാം ടേം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടി കൂടിയായി വ്യാഖ്യാനിക്കപ്പെടും എന്നതിനാൽ സി.പി.എം അതീവജാഗ്രതയിലാണ്. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും മുന്നണികൾ സിറ്റിംഗ് സീറ്റുകൾ നിലനിറുത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെമിഫൈനലിലെ വിജയം പാർട്ടിക്കും മുന്നണിക്കും പുതുജീവനേകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. മികച്ച സ്ഥാനാർത്ഥിയെ നിറുത്തുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.