കിളിമാനൂർ: മലയോര മേഖലയിലെ റബർ കർഷകർ ദുരിതത്തിൽ. മുമ്പെങ്ങും ഇല്ലാത്ത അത്രയും വിലയുള്ളപ്പോൾ റബർ വെട്ടാൻ പറ്റാത്ത അവസ്ഥയാണ് കർഷകരെ ദുരിതത്തിലേക്കെത്തിച്ചത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് റബർ വെട്ടാൻ കഴിഞ്ഞത്. ഫെബ്രുവരി,മാർച്ച്,ഏപ്രിൽ മാസങ്ങളിൽ ഇല പൊഴിയുന്നതോടൊപ്പം വേനലിൽ റബറിന് വിശ്രമം നൽകുകയും ചെയ്തതോടെ റബർ ഉടമകളും തൊഴിലാളികളും മറ്റു തൊഴിൽ മേഖല തേടിപ്പോയതും തിരിച്ചടിയായി. മേയ് മാസത്തിൽ വീണ്ടും റബർ വെട്ടാരംഭിക്കാം എന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. എന്നാൽ, നേരത്തെ എത്തിയ കാലവർഷവും വിനയായി. രാവിലെ ടാപ്പിംഗിന് എത്തുന്ന കർഷകരും തൊഴിലാളികളും മഴ കാരണം മടങ്ങേണ്ട സ്ഥിതിയാണ്.വയൽ നികത്തിയും തെങ്ങും മറ്റും മുറിച്ചുമാറ്റിയും മലയോരം മുഴുവൻ റബർ കൃഷി ചെയ്ത കർഷകരും ടാപ്പിംഗ് തൊഴിലാളികളും ഇപ്പോൾ പട്ടിണിയുടെ വക്കിലാണ്.
ടാപ്പിംഗ് നിറുത്തിയത് തിരിച്ചടി
കഴിഞ്ഞ വർഷം ഇതേസമയം നൂറും നൂറ്റിയിരുപതും രൂപ വിലയുണ്ടായിരുന്നിടത്ത് ഇപ്പോൾ 190 മുതൽ 200 രൂപ വരെയാണ് റബറിന് വില. ഒട്ടു പാലിന് 120 മുതൽ 130 രൂപ വരെ വിലയുണ്ട്. റബർ ടാപ്പിംഗ് തൊഴിലാളിക്കും ഒരു മരത്തിന് 1.50 മുതൽ 2 രൂപ വരെ കൂലിയുണ്ട്.
വേനൽ കഴിഞ്ഞ് ടാപ്പിംഗ് ആരംഭിക്കാൻ ഇനി ചില്ല്, ചിരട്ട, കമ്പി എന്നിവയ്ക്കായി തന്നെ നല്ലൊരു തുകയും ആവശ്യമായി വരും. ടാപ്പിംഗ് ഇല്ലാത്തതിനാൽ തൊഴിലാളികൾ മറ്റു പണികൾക്കും പോയിത്തുടങ്ങി. ചിലയിടങ്ങളിൽ റബർ ഉടമകൾ റബർ മരത്തിൽ കുരുമുളകും പടർത്തിത്തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |