കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) കീഴിലെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രത്തെ രാജ്യത്തെ ഏറ്റവും മികച്ച വിജ്‌ഞാനകേന്ദ്രമായി തിരഞ്ഞെടുത്തു. ലക്ഷദ്വീപിന് ജൈവ മേഖലാ പദവി നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ, കടൽപ്പായൽ കൃഷി, കൂടുകൃഷി, പഴംപച്ചക്കറി കൃഷി പ്രോത്സാഹനം തുടങ്ങിയവയാണ് കെ.വി.കെയെ നാഷണൽ അക്കാഡമി ഒഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്) ധനുക പുരസ്‌കാരത്തിന് അർഹമാക്കിയത്.
കൃഷിവകുപ്പുമായി സഹകരിച്ച് 10 ദ്വീപുകളിലായി കർഷകരെ ജൈവകൃഷിരീതികൾ സ്വീകരിക്കുന്നതിനുള്ള നടപടികളെ തുടർന്ന് 2021ൽ കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെ ജൈവ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ലക്ഷദ്വീപ് കെ.വി.കെ മേധാവി ഡോ.പി.എൻ ആനന്ദിന്റെ നേതൃത്വത്തിലാണ് കാർഷിക പരിപാടികൾ നടന്നുവരുന്നത്.
അംഗീകാരത്തിന് വഴിയൊരുക്കിയവ
സി.എം.എഫ്.ആർ.ഐയുടെ തദ്ദേശീയ സാങ്കേതികവിദ്യ ജനകീയമാക്കി കടൽപ്പായൽ കൃഷി പ്രോത്സാഹനം.
നാളികേരവികസനം, മത്സ്യക്കൃഷി മേഖലകളിൽ ദ്വീപുവാസികളുടെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികൾ
'ഫ്രണ്ട്‌സ് ഒഫ് കോക്കനട്ട്'എന്ന പേരിൽ നാളികേര വികസന രംഗത്ത് നൈപുണ്യവികസന പരിപാടികൾ നടപ്പാക്കി. ഇതുവഴി ദ്വീപുവാസികൾക്കിടയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
കവരത്തിയിൽ സ്ഥാപിച്ച സമുദ്ര അലങ്കാര മത്സ്യഹാച്ചറി മത്സ്യകൃഷിയുടെ വളർച്ചയ്ക്ക് ഗുണകരമായി. ട്രൈബൽ സബ് പ്ലാൻ പിന്തുണയോടെ പ്രതിവർഷം 2,000 വീടുകളിൽ പച്ചക്കറി, പഴം കൃഷി പ്രോത്സാഹിപ്പിച്ചു.
കർഷകർക്ക് കാലാവസ്ഥാ വിവരങ്ങൾ നൽകാനും കാർഷിക ആസൂത്രണത്തിനും കാലാവസ്ഥാ സ്‌റ്റേഷൻ സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |