കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് സാധാരണക്കാർ. ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും 10 -15 രൂപയാണ് വർദ്ധിച്ചത്. മത്സ്യം, ബീഫ്, കോഴി എന്നിവയുടെ വിലയിലും വൻ വർദ്ധനയാണ്. ഒരു കിലോ ബീൻസിന് 160 രൂപയാണ്. മിക്ക ഇനങ്ങളുടെയും വില 60 ന് മുകളിലാണ്. നാടൻ പയറും, പടവലവും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. പ്രാദേശിക വിപണിയിൽ നിന്നാണ് ഇവ കൂടുതൽ എത്തിയിരുന്നത്. കമ്പം, കോയമ്പത്തൂർ, മേട്ടുപ്പാളയം, ഊട്ടി മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ കൂടുതലായും എത്തുന്നത്. നിരവധി കർഷക സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവിലയ്ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും സാധിക്കുന്നില്ല. ചെറുകിട കർഷകർക്കായി വിപണിസംവിധാനം ഒരുക്കണമെന്നാവശ്യം.
ചതിച്ചത് കാലാവസ്ഥ
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഇവിടങ്ങളിൽ പെയ്ത കനത്തമഴയിൽ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. പച്ചക്കറിവരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങൾക്കും വില ഇരട്ടിയായി. തോരാ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിലെ പച്ചക്കറി കൃഷിയും വെള്ളത്തിലായി. വൻനാശമാണ് കർഷകർക്കുണ്ടായത്.
നൂറിലേറി മുരിങ്ങക്ക
വിലനിലവാരം ഇങ്ങനെ : പാവയ്ക്ക 60, കറിക്കായ 40, പാവയ്ക്ക 80, മുളക് 60, കാരറ്റ് 60, വെണ്ടയ്ക്ക 60, ബീറ്റ്‌റൂട്ട് 60, തക്കാളി 40, മുരിങ്ങക്ക 100, മാങ്ങ 80, കത്രിക്ക 60, വഴുതനങ്ങ 60, പടവലങ്ങ 60, ഉള്ളി 80, ഇഞ്ചി 80, കിഴങ്ങ് 40, സവാള 25, വാഴച്ചുണ്ട് 20.
''വില ഇടയ്ക്ക് കുറഞ്ഞ് നിന്നത് ആശ്വാസമായിരുന്നു. വീണ്ടും ഉയരുന്നത് സാധാരണക്കാർക്ക് താങ്ങാനാകില്ല. കാലാവസ്ഥ മാറ്റം നാടൻപച്ചക്കറികളെയും ബാധിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടി വേണം.
-ഗോകുൽ, കോട്ടയം
''വരുംദിവസങ്ങളിലും വില ഉയരാനാണ് സാദ്ധ്യത. ഇത് സാധാരണക്കാരെ പച്ചക്കറി വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കും.
(ബിനു,വ്യാപാരി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |