സോൾ: സഹപ്രവർത്തകരുടെ മുന്നിൽ വച്ച് സഹപ്രവർത്തകനായ യുവാവിന്റെ പാന്റും അടിവസ്ത്രവും വലിച്ചൂരിയ സ്ത്രീക്ക് പിഴ. ലൈംഗികപരമായ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ദക്ഷിണ കൊറിയൻ കോടതിയാണ് പിഴ ചുമത്തിയത്.
അമ്പതുവയസുകാരിയാണ് കേസിലെ പ്രതി. 2.8 മില്യൺ വോൺ (1,79,776.80 രൂപ) പിഴ ശിക്ഷയാണ് നൽകിയത്. കൂടാതെ ലൈംഗിക അതിക്രമം തടയുന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും കോടതി നിർദേശം നൽകി. ഗാങ്‌വോൺ പ്രവിശ്യയിലെ ഒരു റെസ്റ്റോറന്റിൽ കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.
റസ്‌റ്റോറന്റിന്റെ അടുക്കളയിൽവച്ച് ഇരുപതുകാരനോട് തമാശ പറയുകയായിരുന്നു. ഇതിനിടയിലാണ് താൻ അബദ്ധത്തിൽ അങ്ങനെ ചെയ്തതെന്നാണ് സ്ത്രീയുടെ വാദം. എന്നാൽ കോടതി ഇത് തള്ളിക്കളഞ്ഞു.
ഈ സ്ത്രീക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അവർ പശ്ചാത്താപം പ്രകടിപ്പിച്ചുവെന്നും കോടതി പറഞ്ഞു. സഹപ്രവർത്തകനോടും മാതാപിതാക്കളോടും ക്ഷമാപണം നടത്താൻ ആ സ്ത്രീ മുട്ടുകുത്തി നിന്നിരുന്നുവെന്ന് ജഡ്ജി പറഞ്ഞു.
സംഭവം വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഒരു ചെറിയ തെറ്റിന് ഇത്രയും വലിയൊരു പിഴ നൽകരുതായിരുന്നുവെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. എന്നാൽ 'പിഴ ഒട്ടും അമിതമല്ല. എന്തിനാണ് നിങ്ങൾ ഇങ്ങനെ തമാശ കാണിക്കുന്നത്? ഇതാണോ തമാശ? ഇത് നിങ്ങൾക്ക് ഒരു തമാശയായി തോന്നുന്നുണ്ടോ? മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ ഇത്'- എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |