അഹമ്മദാബാദ്: വിമാനാപകടത്തിൽ മരിച്ചവരിൽ നവവധുവും. രാജസ്ഥാൻ സ്വദേശിനിയായ ഖുഷ്ബു രാജ്‌പുരോഹിത്താണ് മരിച്ചത്. ലണ്ടനിലുള്ള ഭർത്താവിന്റെയടുത്തേക്ക് പോകവേയാണ് ജീവൻ നഷ്ടമായത്. ജനുവരിയിലായിരുന്നു ഖുശ്ബുവിന്റെ വിവാഹം.
രാജസ്ഥാനിലെ ബലോത്ര ജില്ലയിലെ അറബ എന്ന കൊച്ചു ഗ്രാമത്തിലാണ് ഖുഷ്ബു താമസിക്കുന്നത്. ലണ്ടനിൽ ഉപരിപഠനം നടത്തുന്ന മൻഫൂൽ സിംഗ് ആണ് ഖുശ്ബുവിന്റെ ഭർത്താവ്. മധുവിധു തീരും മുമ്പ് ഭർത്താവിന് വിദേശത്തേക്ക് മടങ്ങേണ്ടി വന്നു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സന്തോഷത്തോടെ ഭർത്താവിന്റെയടുത്തേക്ക് പോയതായിരുന്നു യുവതി.
ചെറു പുഞ്ചിരിയോടെ ബന്ധുവിനൊപ്പം വിമാനത്താവളത്തിന് പുറത്ത് നിൽക്കുന്ന ഖുശ്ബുവിന്റെ അവസാന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മരിച്ചവരിൽ മണിപ്പൂരിൽ നിന്നുള്ള എയർ ഹോസ്റ്റസുമാരും
ദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ മണിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഹോസ്റ്റസുമാരും. വംശീയ കലാപം കത്തിപ്പടർന്ന മണിപ്പൂരിലെ കുക്കി, മെയ്തി വിഭാഗങ്ങളിൽ നിന്നുള്ളവരാണവർ. ഉറ്റ സുഹൃത്തുക്കൾ. നംഗതോയ് ശർമ്മ കോങ്ബ്രയ്ലാത്പം (22), ലാനൂംതെം സിങ്സൺ (28) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെടെ 10 ജീവനക്കാരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.
ഇംഫാൽ താഴ്‌വരയിലെ തൗബാൽ ജില്ലയാണ് നംഗതോയ് ശർമ്മയുടെ സ്വദേശം. ഇവർ മെയ്തി വിഭാഗത്തിൽപ്പെട്ടതാണ്. കങ്‌പോക്പി ജില്ലയിൽനിന്ന് വരുന്ന ലാനൂംതെം സിങ്സൺ കുക്കി വിഭാഗക്കാരിയും. ദുരന്തവാർത്ത പുറത്തുവന്നതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരുമെല്ലാം നംഗതോയ് ശർമ്മയുടെ വീട്ടിലെത്തിയിരുന്നു. രാവിലെ ഒമ്പതിനാണ് നംഗതോയ് അവസാനമായി വീട്ടുകാരോട് സംസാരിച്ചത്.
ലാനൂംതെം സിങ്സണിന്റെ കുടുംബത്തെ കുറിച്ച് വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല. വംശീയ കലാപത്തെ തുടർന്ന് ഇവരുടെ കുടുംബം പാലായനം ചെയ്തുവെന്ന് മാത്രമാണ് ഒടുവിൽ ലഭിച്ച വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |