തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കനത്ത മഴയിൽ ഇന്നലെ മൂന്നു മരണം. പാലക്കാട്ട് വീടിന്റെ ചുമര് ഇടിഞ്ഞുവീണ് മണ്ണാർക്കാട് മണലടി ലക്ഷംവീട് റാവുത്തർ വീട്ടിൽ പാത്തുമ്മബിയും (80), കാസർകോട്ട് തോട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി സുൽത്താനും (എട്ട്) മരിച്ചു. ആലപ്പുഴ ബീച്ചിൽ തിരയിൽപെട്ട് കാണാതായ കൊട്ടാരച്ചിറയിൽ ഡോൺ തോമസ് ജോസഫിന്റെ (15) മൃതദേഹം തീരത്തടിഞ്ഞു.
കാസർകോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കടലാക്രമണം രൂക്ഷമായതിനാൽ തീരദേശത്തും റെഡ് അലർട്ടാണ്. മത്സ്യബന്ധനം പാടില്ല.
വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഉന്നതികളിലും നഗറുകളിലും പ്രത്യേക ശ്രദ്ധ പുലർത്താൻ മന്ത്രി ഒ.ആർ.കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുർഘട മേഖലകളിലെ ഉന്നതികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശിച്ചു. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആവശ്യമായി വന്നാൽ മാറി താമസിക്കാൻ തയ്യാറാകണമെന്നും ഈ മേഖലകളിൽ കഴിയുന്നവരോട് മന്ത്രി അഭ്യർത്ഥിച്ചു.
ട്രെയിനുകൾ വൈകിയോടുന്നു
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. ചിലയിടങ്ങളിൽ ട്രാക്കിൽ മരം വീണതിനെ തുടർന്നും ട്രെയിനുകൾ വൈകി. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. വൈകിട്ട് ഷൊർണ്ണൂരിൽ നിന്നുള്ള മടക്കയാത്രയും വൈകി.
ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 മിനിറ്റും തിരുവനന്തപുരം-അമൃത എക്സ്പ്രസ് 51 മിനിറ്റും തിരുവനന്തപുരം ലോകമാന്യതിലക് 3 മണിക്കൂറും വൈകി. മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ 53 മിനിറ്റ് വൈകിയാണ് എത്തിച്ചേർന്നത്. എം.ജി.ആർ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് 21 മിനിറ്റും വൈകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |