സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യവസായങ്ങൾക്കായുള്ള ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമായ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്‌പരന്റ് ക്ലിയറൻസ് (കെ.സ്വിഫ്റ്റ്) നിക്ഷേപകരുടെ മനം കീഴടക്കുന്നു. സംരംഭങ്ങൾ തുടങ്ങാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവർക്കായുള്ള സംവിധാനമാണ് കെ. സ്വിഫ്‌റ്റ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരിൽ നിന്ന് കെ സ്വിഫ്റ്റിന് പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെ സ്വിഫ്റ്റിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇ.ഒ.ഡി.ബി) സൂചികകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കേരളത്തിനായി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) മുതൽ വൻകിട വ്യവസായങ്ങൾ വരെയുള്ള സംരംഭങ്ങൾക്ക് പ്രവർത്തനമാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ലൈസൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാക്കാൻ കെ.സ്വിഫ്റ്റിന് കഴിഞ്ഞു.
കേരളത്തിന്റെ വ്യാവസായികാന്തരീക്ഷത്തെ സുസ്ഥിരവും ഉൾക്കൊള്ളിക്കുന്നതും സുതാര്യവുമാക്കി മാറ്റുന്നതിനും ഗുണമായെന്ന് പി. രാജീവ് വ്യക്തമാക്കി.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് (ഐ.കെ.ജി.എസ്2025) പോലുള്ള വേദികളിലും കെ.സ്വിഫ്റ്റിന് ഏറെ സ്വീകാര്യത ലഭിച്ചു.
ഇൻവെസ്‌റ്റ് കേരളയിലെ നിക്ഷേപ താത്പര്യം
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ 446 താത്പര്യപത്രങ്ങളിലായി 1.80 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ സമാഹരിക്കാനായെന്ന് പി. രാജീവ് പറഞ്ഞു.
കെ.സ്വിഫ്റ്റ് സേവനങ്ങൾ
1.രജിസ്‌ട്രേഷനും ലൈസൻസിനുമുള്ള അപേക്ഷാ ഫോമുകൾ സമർപ്പിക്കാം തൊഴിൽ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് തുടങ്ങിയ 22ൽ അധികം സേവനങ്ങൾ നേടാം
2. വകുപ്പുകളുടെ സർട്ടിഫിക്കറ്റുകളും ക്ലിയറൻസുകളും ലഭ്യമാകും. അപേക്ഷയുടെ തത്സമയ ട്രാക്കിംഗ്, സർട്ടിഫിക്കറ്റുകളുടെ ഡൗൺലോഡിംഗ്, പരിശോധനകളുടെ ഷെഡ്യൂൾ തിരഞ്ഞെടുക്കൽ, ലൈസൻസ് പുതുക്കൽ തുടങ്ങിയവയും നടത്താം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |