പാലോട്: നന്ദിയോട് ചുണ്ടക്കരിക്കകത്ത് തെങ്കാശി പാതയോടു ചേർന്ന് നിൽക്കുന്ന കൂറ്റൻ വെങ്കിട്ട മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് അപകടകരമായി നിൽക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമാകുന്നു. ഏകദേശം അഞ്ചുതവണ ചില്ലകൾ ഒടിഞ്ഞുവീണ് അപകടമുണ്ടായിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല.നന്ദിയോടിനും താന്നിമൂടിനും മദ്ധ്യേയാണ് ചുണ്ടക്കരിക്കകം. ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. വലിയ വളവിൽ നിൽക്കുന്ന മരമായതിനാൽ പെട്ടെന്ന് കാണാനും കഴിയില്ല. അപകടകരമായ മരം മുറിച്ചു മാറ്റുന്നതിന് നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും മൂന്നു തവണ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തുടർന്ന് നാട്ടുകാർ ആർ.ഡി.ഒയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ നൽകിയ മറുപടിയിൽ 40 അടിയോളം പൊക്കമുള്ള ഈ മരം കാറ്റിൽ വീണാൽ ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതി ലൈനുകളും തകർന്ന് വൻ അപകടമുണ്ടാകുമെന്നും അതിനാൽ അപകടാവസ്ഥയിലുള്ള മരം അടിയന്തരമായി മുറിച്ചു മാറ്റണമെന്നും പറയുന്നു. മഴക്കാലം ശക്തമാകുന്നതിന് മുമ്പെങ്കിലും മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |