ടെൽ അവീവ്: ഇറാനെ ആക്രമിക്കാനുള്ള പദ്ധതി അംഗീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണം തുടങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ട്രംപിന്റെ ഉത്തരവ് ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കാൻ സജ്ജമാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് അറിയിച്ചു.
തലസ്ഥാനമായ ടെഹ്‌റാൻ അടക്കം ഇറാനിയൻ നഗരങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ട പലായനം തുടങ്ങി. ഇറാനിലെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർഡോയെ ലക്ഷ്യമിട്ടായിരിക്കും യു.എസ് ആക്രമണമെന്നാണ് സൂചനകൾ. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ ജീവിച്ചിരിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചു. ബീർഷേബയിലെ സൊറോക ആശുപത്രിയിൽ ഇറാന്റെ മിസൈൽ പതിച്ചതാണ് പ്രകോപനമായത്. 30ലേറെ പേർക്ക് പരിക്കേറ്റിരുന്നു.
ആണവ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായാൽ യു.എസ് ആക്രമിക്കില്ല. യു.എസിന്റെ ഭീഷണിക്ക് കീഴടങ്ങില്ലെന്നാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ നിലപാട്. യു.എസ് ഇടപെടൽ പാടില്ലെന്ന് റഷ്യ ആവർത്തിച്ചു. 270 ലേറെ പേർക്കാണ് ഇന്നലെ പുലർച്ചെ ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ പരിക്കേറ്റത്. ഇറാനിൽ അരക്, നതാൻസ് ആണവ കേന്ദ്രങ്ങളിലടക്കം ഇസ്രയേൽ ബോംബിട്ടു.
പർവതം തുരന്നുണ്ടാക്കിയ ഫോർഡോ ആണവ കേന്ദ്രം
ടെഹ്റാന് തെക്കുപടിഞ്ഞാറ് 95 കിലോമീറ്റർ അകലെ
പർവത പ്രദേശം തുരന്ന് 260-300 അടി താഴ്ചയിൽ നിർമ്മിച്ചിരിക്കുന്നു
ഫോർഡോ തുരന്നുചെന്ന് തകർക്കാൻ ശേഷിയുള്ള ബോംബ് (ജി.ബി.യു - 57) യു.എസിന്റെ പക്കൽ മാത്രം
ഫോർഡോയ്ക്ക് കാവലായ ഇറാന്റെയും റഷ്യയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇസ്രയേൽ തകർത്തെന്ന് റിപ്പോർട്ട്
നിർമ്മാണം തുടങ്ങിയത് 2006. 2009ൽ പ്രവർത്തനം തുടങ്ങി. 2016ൽ യു.എസും പാശ്ചാത്യ രാജ്യങ്ങളുമായി ആണവ കരാറിൽ എത്തിയതോടെ ഫോർഡോയിലെ യുറേനിയം സമ്പുഷ്ടീകരണം നിറുത്തി. ഗവേഷണ കേന്ദ്രമാക്കി. 2018ൽ യു.എസ് കരാറിൽ നിന്ന് പിന്മാറിയതോടെ യുറേനിയം സമ്പൂഷ്ടീകരണം പുനരാരംഭിച്ചു
പാകിസ്ഥാനിൽനിന്ന് ആക്രമിക്കാനും നീക്കം
ഇറാനെ ഉന്നമിടാൻ അയൽരാജ്യമായ പാകിസ്ഥാനിലെ സൈനിക ബേസുകളിലേക്കും തുറമുഖങ്ങളിലേക്കും യു.എസ് പ്രവേശനം തേടിയെന്ന് സൂചന. കീഴ് വഴക്കങ്ങൾ മറികടന്ന് പാക് സേനാ മേധാവി അസീം മുനീറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഉച്ചഭക്ഷണം നൽകിയതും സ്വകാര്യ ചർച്ച നടത്തിയതും ഇതിനുവേണ്ടിയായിരുന്നു. പ്രത്യുപകാരമായി അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും പാകിസ്ഥാന് നൽകും.
കപ്പൽപ്പട പുറപ്പെട്ടു, പോർവിമാനങ്ങളെത്തി
യു.എസ്.എസ് നിമിറ്റ്സ് വിമാനവാഹിനിയുടെ നേതൃത്വത്തിലെ കപ്പൽപ്പട തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പുറപ്പെട്ടു
യു.എസ്.എസ് കാൾ വിൻസൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ കപ്പൽപ്പട മേഖലയിലുണ്ട്
എഫ്-22, എഫ്-35 തുടങ്ങി യുദ്ധവിമാനങ്ങളും ഇന്ധന ടാങ്കർ വിമാനവും എത്തി. ബങ്കർ ബസ്റ്റർ ബോംബായ ജി.ബി.യു - 57നെ വഹിക്കാൻ ശേഷിയുള്ള ഏക വിമാനമായ ബി-2 സ്‌പിരിറ്റും ഒപ്പമെന്ന് വിവരം
ഇസ്രയേലിലും ഒാപ്പറേഷൻ സിന്ധു
'ഒാപ്പറേഷൻ സിന്ധു"വിലൂടെ ഇസ്രയേലിലുള്ള ഇന്ത്യക്കാരെയും ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇസ്രായേൽ അതിർത്തിയിലെത്തിച്ച് ഇന്ത്യയിലേക്ക് വിമാനമാർഗം കൊണ്ടുവരാനാണ് പദ്ധതി. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ (https://www.indembassyisrael.gov.in/indian_national_reg) രജിസ്റ്റർ ചെയ്യണം. ഫോൺ: +972 54-7520711; +972 54-3278392; ഇമെയിൽ: cons1.telaviv@mea.gov.in.
ഇറാനിൽ നിന്ന് അർമീനിയ വഴി ഒഴിപ്പിച്ച 110 വിദ്യാർത്ഥികളുമായി 'ഒാപ്പറേഷൻ സിന്ധു"വിന് കീഴിലുള്ള ആദ്യ വിമാനം ഇന്നലെ പുലർച്ചെ ഡൽഹിലിറങ്ങി. 90 വിദ്യാർത്ഥികളും ജമ്മുകാശ്മീരിൽ നിന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |