തിരുവനന്തപുരം: ബഹിരാകാശ യാത്ര തന്റേതു മാത്രമല്ല, രാജ്യത്തിന്റെ മൊത്തം വിജയമാണെന്ന് സ്പേസ് സ്റ്റേഷനിലിരുന്ന് ശുഭാംശു പ്രധാനമന്ത്രിയോട് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയർന്നു. പുതിയ അനുഭവത്തെ ഒരു സ്‌പോഞ്ചിനെപ്പോലെ ആഗിരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഞാൻ.
മോദി: അന്തരീക്ഷത്തിന്റെ ഇത്രയും വിശാലത കാണുമ്പോൾ എന്ത് തോന്നുന്നു
ശുഭാംശു: മാപ്പിൽ കാണുന്നപോലെ അതിർത്തികളൊന്നും കാണാനില്ല.
മോദി: അവിടെ കാര്യങ്ങൾ എത്രത്തോളം വ്യത്യസ്തമാണ്
ശുഭാംശു: എല്ലാം വ്യത്യസ്തം. ഉറക്കം വലിയ വെല്ലുവിളിയാണ്. ഭക്ഷണം കഴിക്കുന്നതിലടക്കം വ്യത്യാസമുണ്ട്. പരിശീലനം ലഭിച്ചത് ഗുണം ചെയ്യുന്നു. ധ്യാനത്തിന്റെ ഗുണം അവിടെ ലഭിക്കുന്നുണ്ട്. വലിയ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്നു. നല്ല തീരുമാനമെടുക്കാൻ സഹായിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ വലിയ സഹായമാകുന്നു.
മോദി: ഇപ്പോൾ എന്ത് പരീക്ഷണമാണ് നടത്തുന്നത്
ശുഭാംശു: സ്റ്റം സെല്ലുകളെ സംബന്ധിച്ച് പരീക്ഷണമാണ് ആദ്യം നടത്തുന്നത്. മൈക്രോ ലെവലിലാണ് രണ്ടാമത്തെ പരീക്ഷണം.
മോദി: രാജ്യം ശുഭാംശുവിനെ ഓർത്ത് അഭിമാനിക്കുന്നു. ഗഗൻയാന് സ്വന്തം സ്‌പേസ് സ്റ്റേഷൻ, ചന്ദ്രനിലേക്കുള്ള പദ്ധതികൾ എല്ലാത്തിലും ശുഭാംശുവിന്റെ അനുഭവങ്ങൾ മുതൽക്കൂട്ടാകും.
ശുഭാംശു: ഈ അനുഭവങ്ങൾ വലിയ പാഠമാണെന്നും എല്ലാം ഭാവി പരീക്ഷണങ്ങളിലും സഹായിക്കും. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ഹൽവ, ചെറുപയർ പരിപ്പ് എന്നിവ പങ്കുവച്ചു. എല്ലാവർക്കും ഇന്ത്യൻ രുചി ഇഷ്ടമായി.
രാജ്യം മുഴുവൻ കാതോർത്ത സംഭാഷണം പിന്നീട് പ്രധാനമന്ത്രി എക്സിലും പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |