തൃശൂർ: കാര്യക്ഷമതയുള്ള ടെക്‌നീഷ്യൻമാരില്ലാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഹൃദയം തുറന്ന ശസ്ത്രക്രിയ നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. അമ്പതോളം പേരാണ് ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നത്.
കാര്യക്ഷമതയുള്ള ടെക്‌നീഷ്യൻമാരില്ലാത്തതിനെ തുടർന്ന് വകുപ്പ് മേധാവി പ്രിൻസിപ്പലിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നിറുത്തിവയ്ക്കുകയായിരുന്നു. എന്നാൽ ഇവരുടെ കാര്യക്ഷമത പരിശോധിക്കാനോ പകരം ആളുകളെ നിയമിക്കാനോ നടപടിയായിട്ടില്ല.
കാർഡിയോളജി, അനസ്‌തേഷ്യ, സർജറി വിഭാഗങ്ങളുടെ വകുപ്പ് മേധാവികൾ പ്രാഥമിക പരിശോധന നടത്തി വിദഗ്ധ സമിതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.എൻ.ഇക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും സമിതിയെ നിയോഗിക്കാൻ തയ്യാറായിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ജയകുമാറിനെ നിയോഗിക്കുമെന്നായിരുന്നു വിവരമെങ്കിലും തിരുവനന്തപുരത്തെ വിവാദങ്ങളെ കുറിച്ച് പരിശോധനകൾ തുടരുന്നതിനാലാണ് വൈകുന്നതെന്ന് പറയുന്നു.
ഒരു ഡോക്ടർമാത്രം
ഹൃദയം തുറന്ന ശസ്ത്രക്രിയ വിഭാഗത്തിൽ ആകെയുള്ളത് ഒരു ഡോക്ടർമാത്രമാണ്. മൂന്നു ജില്ലകളിൽ നിന്ന് ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിലാണ് ഒരു ഡോക്ടറെ മാത്രം നിയമിച്ചിരിക്കുന്നത്. കാർഡിയോളജി ഒ.പിയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രം ആയിരത്തോളം പേർ ചികിത്സ തേടിയെത്തുന്നുണ്ട്. നിരവധി ചികിത്സാ സൗകര്യങ്ങളുണ്ടായിട്ടും വൈകിട്ട് മൂന്നിന് ശേഷം ആൻജിയോഗ്രാം ചെയ്യണമെങ്കിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ആഴ്ച്ചയിൽ രണ്ട് ശസ്ത്രക്രിയ
ആഴ്ച്ചയിൽ രണ്ട് പേർക്ക് വീതമാണ് ശസ്ത്രക്രിയ നടത്താറുള്ളത്. എന്നാൽ രണ്ടാഴ്ച്ചയായി ശസ്ത്രക്രിയ മുടങ്ങിയതോടെ രോഗികൾ ഏറെ ആശങ്കയിലാണ്. നിലവിൽ അമ്പതോളം പേർക്കാണ് ശസ്ത്രക്രിയക്ക് തീയതി നൽകിയത്.
മൂന്നു ടെക്‌നീഷ്യൻമാരാണ് ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ പി.എസ്.സി വഴിയും ഒരാൾ എച്ച്.ഡി.എസ് വഴിയും നിയമനം നേടിയതാണ്. മറ്റൊരാൾ താത്കാലിക ജീവനക്കാരനുമാണ്. പി.എസ്.സി വഴി നിയമനം ലഭിച്ചവർ ദീർഘകാല അവധിയെടുത്ത് വിദേശത്തേക്ക് പോയി. പകരം പി.എസ്.സി വഴി തന്നെ നിയമിച്ച ടെക്‌നീഷ്യന് പരിചയസമ്പത്ത് കുറവാണെന്നാണ് വകുപ്പ് മേധാവി റിപ്പോർട്ട് നൽകിയിരുന്നത്.
ഡോക്ടർമാരെ മാറ്റുന്നത് സ്ഥിരം പല്ലവി
മെഡിക്കൽ കോളേജിൽ നിന്ന് ദേശീയ മെഡിക്കൽ ബോർഡിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഡോക്ടർമാരെ സ്ഥലം മാറ്റുന്നത് സ്ഥിരമാണെന്ന് ആക്ഷേപം. ഏതാനും മാസം മുമ്പ് 20 ലേറെ പേരെ മഞ്ചേരി, ഇടുക്കി മെഡിക്കൽ കോളേജുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെ ആവശ്യമായ ഡോക്ടർമാരുടെ അഭാവം മെഡിക്കൽ ബോർഡിന് മുന്നിൽ കാണിക്കാതിരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ സ്ഥലമാറ്റ പ്രകടനമെന്ന് ആക്ഷേപമുണ്ട്.
മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് മാർച്ച്
തൃശൂർ: ആരോഗ്യമേഖലയോടുള്ള സർക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതിയംഗം ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ജോസഫ് ചാലശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനയേൽ, എൻ.ആർ.സതീശൻ, കെ.സി. ബാബു, ഇ.വേണുഗോപാല മേനോൻ, കെ.വി. ദാസൻ, കല്ലൂർ ബാബു, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ,ടി.നിർമ്മല തുടങ്ങിയവർ നേതൃത്വം നൽകി.
രാജ്യത്ത് ഒന്നാംസ്ഥാനമെന്ന് പറഞ്ഞ കേരളത്തിലെ ആരോഗ്യരംഗത്തെ നാഴികക്കല്ലുകളായ മെഡിക്കൽ കോളേജുകൾ ഇന്ന് വെന്റിലേറ്ററിലായിക്കൊണ്ടിരിക്കുകയാണ്.
( ടി.എൻ.പ്രതാപൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |