ഇരുപത്തിയേഴ് ദിവസമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബ്രിട്ടീഷ്, അമേരിക്കൻ എൻജിനിയർമാരുടെ സംഘം. വിമാനത്തിന്റെ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും ബ്രിട്ടീഷ് സേനയുടെയും എൻജിനിയർമാരാണ് വിമാനത്താവളത്തിലെ ഹാംഗറിൽ എഫ്-35 അറ്റകുറ്റപ്പണി നടത്തുന്നത്. ചാക്കയിലെ രണ്ടാം നമ്പർ ഹാംഗറിനുള്ളിൽ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ്-35 സൂക്ഷിച്ചിരിക്കുന്ന പ്രദേശം മറച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
അറ്റകുറ്റപ്പണിക്കെത്തിയ സംഘം മൂന്ന് സാദ്ധ്യതകളാണ് പരിഗണിച്ചത്.
വിമാനത്താവളത്തിലെ പാർക്കിംഗ് ബേയിൽ വച്ച് തകരാർ പരിഹരിക്കുക, എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുക, രണ്ടും സാദ്ധ്യമായില്ലെങ്കിൽ ചിറകുകൾ അഴിച്ചുമാറ്റി ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ എയർലിഫ്‌റ്റ് നടത്തുക എന്നിവയാണവ. പാർക്കിംഗ് ബേയിൽ വച്ചുള്ള അറ്റകുറ്റപ്പണി ഫലം കാണില്ലെന്നായതോടെ വിമാനത്തെ കെട്ടിവലിച്ച് ഹാംഗറിലേക്ക് മാറ്റി. അവിടത്തെ അറ്റകുറ്റപ്പണിയിൽ തകരാറുകൾ പരിഹരിക്കാനായാൽ വിമാനത്തെ പറത്തിക്കൊണ്ടുപോവാം. അല്ലെങ്കിൽ വിമാനം എയർ ലിഫ്‌റ്റിംഗ് നടത്തുകയാണ് പോംവഴി. ഇതിനായി ബ്രിട്ടീഷ് വ്യോമസേനയുടെ കൂറ്റൻ ഗ്ലോബ്മാസ്റ്റർ വിമാനമോ ഹെർക്കുലിസ് വിമാനമോ എത്തിക്കേണ്ടി വരും. 77ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ രണ്ട് എഫ്- 35 വിമാനങ്ങൾ വഹിക്കാം. പക്ഷേ യുദ്ധവിമാനത്തിന് 14മീറ്റർ നീളവും 11മീറ്റർ വീതിയുമുണ്ട്. ഗ്ലോബ് മാസ്റ്ററിന് 4 മീറ്ററാണ് വീതിയെന്നതിനാലാണ് എയർ ലിഫ്‌റ്റിംഗ് വേണ്ടിവന്നാൽ ചിറുകകൾ അഴിച്ചുമാറ്റേണ്ടി വരുന്നത്.
അറ്റകുറ്റപ്പണിയിലും രഹസ്യസ്വഭാവം
ജൂൺ 14നാണ് വിമാനം ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം നിലത്തിറക്കിയത്. ബ്രിട്ടീഷ് പാർലമെന്റിൽ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചർച്ചയായി. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റാൻ പോലും ബ്രിട്ടീഷ് അധികൃതർ സമ്മതിച്ചത്. അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക് മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു. അമേരിക്കൻ നിർമിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുൾപ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാൽ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക് മാറ്റാതിരുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാൻ വഴിയില്ലാതെ വന്നതോടെയാണ് ഇതിന് ബ്രിട്ടൺ വഴങ്ങിയത്. 14അംഗ സംഘമാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്.
വിമാനം എയർ ലിഫ്‌റ്റിംഗ് നടത്തുകയാണെങ്കിൽ വിമാനത്താവളത്തിലെ പാർക്കിംഗ്, ഹാൻഡ്‌ലിംഗ്, ലാൻഡിംഗ് ഫീസുകൾ ബ്രിട്ടീഷ് സേന അടയ്ക്കും. പ്രതിദിന വാടക ഇരുപതിനായിരം രൂപ വരെയാവാം. ലാൻഡിംഗ് ഫീസായി രണ്ടുലക്ഷം രൂപയോളവും നൽകണം. ഹാംഗറിന്റെ വാടകയും അറ്റകുറ്റപ്പണിക്കുള്ള ചെലവും വേറെയും നൽകേണ്ടിവരും. ഇന്ത്യൻ വ്യോമസേനയുടേയോ സാങ്കേതിക വിദഗ്ദ്ധരുടെയോ സഹായം അറ്റകുറ്റപ്പണിക്ക് ആവശ്യപ്പെട്ടിട്ടില്ല. പൂർണമായും രഹസ്യ സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാറാണെന്ന സൂചനയാണ് പുറത്തുവന്നിരുന്നത്. എന്നാൽ, ഒക്സിലറി പവർ യൂണിറ്റിനും തകരാറുണ്ടെന്നാണ് സൂചന. ശബ്ദത്തെക്കാൾ 1.6 മടങ്ങ് വേഗവും ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിച്ചു പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയുമുള്ള യുദ്ധവിമാനമാണ് ഒരുമാസത്തോളമായി തിരുവനന്തപുരത്ത് കിടക്കുന്നത്.
വിമാനത്തിന് ആധാറും
തിരുവനന്തപുരത്ത് കിടക്കുന്ന വിമാനത്തിന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾവർഷമാണ്. എഫ്-35ബി നായർ എന്ന പേരിലും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിലാസത്തിലും വിമാനത്തിന്റെ ചിത്രം സഹിതമാണ് ആധാർ കാർഡുണ്ടാക്കി പ്രചരിപ്പിക്കുന്നത്. വിമാനത്തിനുള്ളിൽ ഭക്ഷണശാല തുറന്നതിന്റെ ചിത്രവും ട്രോളായി പ്രചരിക്കുന്നു. വന്നാൽ വിട്ടുപോവാൻ കഴിയാത്ത ഇടമായി വിമാനത്തിന്റെ ചിത്രം സഹിതം കേരളാ ടൂറിസവും ട്രോളുകളിറക്കിയിരുന്നു. വിമാനം ഒ.എൽ.എക്സിൽ വിൽക്കാൻ വച്ചെന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ടുകളും പ്രചരിപ്പിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ്, കേരളാ പൊലീസ്, കേരളാ ഗ്രാമീൺ ബാങ്ക്, മിൽമ എന്നിവയെല്ലാം വിമാനത്തെ ഉപയോഗിച്ച് ട്രോളിറക്കി. യുദ്ധവിമാനത്തിന്റെ ചിത്രം പതിപ്പിച്ച പാൻകാർഡും ആധാറും ട്രോളന്മാർ പ്രചരിപ്പിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |