തിരുവനന്തപുരം: കേരളത്തിലെ കീം പരീക്ഷാ നടപടികളിൽ ചരിത്രത്തിൽ കാണാത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ഗവർണർ രാജേന്ദ്ര ആർലേക്കറിനെ, രാജ്ഭവനിൽ സന്ദർശി ച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീം പ്രതിസന്ധിക്ക് കാരണഭൂതൻ സർക്കാരാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പന്താടുകയാണ് സർക്കാർ. കോടതികളിൽ നിന്നും ഇരട്ട പ്രഹരം കിട്ടിയിട്ട് ന്യായീകരിക്കുന്നത് ലജ്ജാവഹമാണ്.അനാവശ്യ സമരങ്ങളിൽ ജനങ്ങൾക്ക് ഭരണഘടന ഉറപ്പാക്കുന്ന മൗലീക അവകാശങ്ങൾ തടയപ്പെടുന്നു. ഹർത്താലും, പണിമുടക്കും സർക്കാർ സ്‌പോൺസേഡ് ആകുമ്പോൾ അക്രമം പെരുകുന്നു. സമരങ്ങളിലൂടെ ജനങ്ങളെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്.
സ്‌കൂളുകളിൽ നിർബന്ധമായി 'സൂബാ' ഡാൻസ് നടപ്പിലാക്കണം. അതോടൊപ്പം സനാതന ധർമ്മവും പഠി പ്പിക്കണം.ഭാരതാംബ രാഷ്ട്രത്തിന്റെ ചിഹ്നമാണ്. മതപരമല്ല. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർക്കെതിരെ നടക്കുന്ന അനാവശ്യ സമരങ്ങൾ അവസാനിപ്പിക്കണം. സർവ്വകലാശാലകളെ കലാപശാലകളാക്കി മാറ്റരുത്. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ മാത്രമല്ല ഭാവിയിൽ സെക്രട്ടറിയേറ്റിലും, ക്ലിഫ്‌ഹൗസിലും ജനങ്ങൾ തന്നെ സ്ഥാപിക്കുന്ന കാലം വിദൂരമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ഉപാദ്ധ്യക്ഷൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി, ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |