പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് പുലിമൂട്ടിന് സമീപം മണൽത്തിട്ടയിൽ തട്ടി ഫൈബർ വള്ളം മറിഞ്ഞു. ഇന്നലെ രാവിലെ 8:45നാണ് ഫൈബർ വള്ളം അപകടത്തിൽപ്പെട്ടത്. രാമന്തളി പാലക്കോട് സ്വദേശി മമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള അൽ മിന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
രണ്ടുപേർക്ക് പരിക്കേറ്റതിനെ തുടർന്ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമന്തളി പാലക്കോട് സ്വദേശികളായ അബ്ദുറഹ്മാൻ(45), രതീശൻ(35) എന്നിവർക്കാണ് പരിക്കേറ്റത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് വള്ളവും മത്സ്യബന്ധന സാമഗ്രികളും കരയിലേക്ക് എത്തിച്ചു.
കരയോട് ചേർന്നുള്ള കടലിൽ അടിഞ്ഞുകൂടുന്ന മണൽ യഥാസമയം നീക്കം ചെയ്യാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വേലി ഇറക്ക സമയത്ത് ഇവിടെ അപകടം പതിവാണ് നിരവധി തവണ വള്ളം അപകടത്തിൽ പെടുകയും നിരവധി മത്സ്യത്തൊഴിലാളികൾ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം ചൂട്ടാട് അഴിമുഖത്ത് മണൽതിട്ടയിൽ തട്ടി ഫൈബർ വള്ളം അപകടത്തിൽപ്പെട്ടിരുന്നു. അലോഷ്യസ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള പൊൻകുരിശ് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിലെ നാലുപേരെയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റൊരു വള്ളത്തിലുണ്ടായിരുന്നവർ രക്ഷിക്കുകയായിരുന്നു.
തുടർകഥയായി അപകടങ്ങൾ
ചൂട്ടാട് അഴിമുഖത്ത് വേലി ഇറക്ക സമയത്ത് അപകടം പതിവാണ്. നിരവധി തവണ ഇവിടെ വള്ളം അപകടത്തിൽ പെടുകയും മത്സ്യതൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. അപകടം കുറക്കുന്നത് ലക്ഷ്യമിട്ടുള്ള പുലിമുട്ടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |