കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചിക ഷാർജയിൽ മരിച്ച സംഭവത്തിൽ ഭർത്താവ് നിതീഷിനെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് നിതീഷിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരിക്കുന്നത്. നിതീഷിന്റെ അച്ഛനും സഹോദരിയും കേസിൽ പ്രതികളാണ്. നിതീഷും വീട്ടുകാരും ചേർന്ന് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതി. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ കേരളപുരത്ത് സംസ്കരിച്ചു. ശരീരത്തിൽ ഉണ്ടായിരുന്ന പാടുകള്‍ മൃതദേഹം എംബാം ചെയ്തപ്പോൾ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒന്നേകാൽ വയസുള്ള വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം നേരത്തെ ഷാർജയിൽ നടന്നിരുന്നു. നിതീഷിനും കുടുംബത്തിനും എതിരെ നിയമ പോരാട്ടം തുടരാനാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ തീരുമാനം.
കഴുത്ത് മുറുകിയാണ് വിപഞ്ചിക മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ഷാർജയിലെ ഫ്ലാറ്റിൽ ജൂലായ് ഒമ്പതിനാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന റീപോസ്റ്റ്‌മോർട്ടത്തിലാണ് കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചതായി കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുമ്പോഴോ കുരുക്കിട്ട് കൊലപ്പെടുത്തിയാലോ ഇങ്ങനെ സംഭവിക്കാം. അതിനിടെ, ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് വിപഞ്ചിക ഫേസ്ബുക്കിലിട്ട കുറിപ്പും വീട്ടുകാർക്ക് അയച്ച ചിത്രവുമെല്ലാം ആത്മഹത്യ ഉറപ്പിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |