ടി.സി.എസ് 12,000 ജീവനക്കാരെ ഒഴിവാക്കുന്നു
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളിൽ ലാഭക്ഷമത കുത്തനെ കുറഞ്ഞതോടെ ഇന്ത്യയിലെ മുൻനിര കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് നടപ്പു സാമ്പത്തിക വർഷം രണ്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കി. നിർമ്മിത ബുദ്ധിയുടെ ഉപയോഗം വ്യാപകമായതോടെയാണ് 20,000 പേർക്ക് പിങ്ക് സ്‌ലിപ്പ് നൽകാൻ തീരുമാനം. നിലവിൽ ടി.സി.എസിൽ 6.13 ലക്ഷം ജീവനക്കാരാണുള്ളത്.
വൈദഗ്ദ്ധ്യ പൊരുത്തക്കേട്(സ്കിൽ മിസ്‌മാച്ച്) കണക്കിലെടുത്താണ് തീരുമാനമെന്ന് ടി.സി.എസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. കൃതിവാസൻ വ്യക്തമാക്കി. നിർമ്മിത ബുദ്ധിയുടെ ഉപയോഗം ഉത്പാദനക്ഷമതയിൽ 20 ശതമാനം വർദ്ധനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേവനങ്ങൾ തടസപ്പെടാതെ മാറ്റം നടപ്പാക്കാനാണ് ടി.സി.എസ് ഒരുങ്ങുന്നത്. സ്ഥാപനത്തിനകത്ത് പുനർവ്യന്യസിക്കാനാകാത്ത ജീവനക്കാരെ ഒഴിവാക്കാനുള്ള ടി.സി.എസിന്റെ തീരുമാനം ഇന്ത്യൻ ഐ.ടി മേഖലയിൽ കടുത്ത ആശങ്കകൾ സൃഷ്‌ടിക്കുകയാണ്. പ്രവർത്തന രീതിയിൽ ടി.സി.എസ് വരുത്തുന്ന ഏറ്റവും വലിയ തന്ത്രപരമായ മാറ്റമാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ മറ്റ് പ്രമുഖ ഐ.ടി കമ്പനികളും വരും ദിവസങ്ങളിൽ സമാനമായ തീരുമാനം പ്രഖ്യാപിച്ചേക്കും.
1. പുനർവിന്യസിക്കാൻ കഴിയാത്ത മിഡിൽ, സീനിയർ പദവികളിലുള്ള ജീവനക്കാരെ ഒഴിവാക്കും
2. നവീന സാങ്കേതികവിദ്യകളിൽ ശ്രദ്ധയൂന്നി വിപണി വികസിക്കാനാണ് ലക്ഷ്യമിടുന്നത്
3. വിദേശ, ആഭ്യന്തര മേഖലയിൽ ആവശ്യമാകുന്ന ടെക്നോളജിയിൽ വൈദഗ്ദ്ധ്യമുള്ളവരെ നിലനിറുത്തും
4. എ.ഐ ഉപയോഗം വർദ്ധിപ്പിക്കാനും ഉത്പാദനക്ഷമത ഉയർത്തുന്നതും പ്രധാന പരിഗണന
പുറത്താക്കുന്ന ജീവനക്കാർക്ക് സമഗ്ര പാക്കേജ്
പിരിച്ചുവിടുന്ന ജീവനക്കാർക്ക് സമഗ്രമായ പാക്കേജാണ് ടി.സി.എസ് വാഗ്ദാനം ചെയ്യുന്നത്. നഷ്‌ടപരിഹാരത്തിനൊപ്പം കൗൺസിലിംഗും പുതിയ ജോലി കണ്ടെത്താനാവശ്യമായ സഹായങ്ങളും നൽകും. പുതിയ ജോലി കണ്ടെത്തുന്നതു വരെ ഇൻഷ്വറൻസ് കവറേജും ലഭ്യമാക്കും.
പ്രതിഷേധിച്ച് ഐ.ടി സംഘടനകൾ
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടികൾ നിയമവിരുദ്ധമാണെന്ന് ഐ.ടി രംഗത്തെ തൊഴിൽ സംഘടനകൾ പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്നും ജീവനക്കാരെ തുടരാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജി വെപ്പിക്കാനുള്ള സമ്മർദ്ദം ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഫോറം ഫോർ ഐ.ടി എംപ്ളോയീസ് നിർദേശിച്ചു.
നടപ്പുവർഷം ആഗോള തലത്തിൽ 169 ഐ.ടി കമ്പനികളിൽ
90,000
ജീവനക്കാർക്ക് തൊഴിൽ നഷ്‌ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |