ശാസ്താംകോട്ട : കൊല്ലം-തേനി ദേശീയപാതയിൽ ശൂരനാട് വടക്ക് സ്ഥിതി ചെയ്യുന്ന ആനയടി പാലം ഇപ്പോൾ അപകടങ്ങളുടെ വിളനിലമായി മാറിയിരിക്കുകയാണ്. പള്ളിക്കലാറിന് കുറുകെ നിർമ്മിച്ച ഈ പാലത്തോട് ചേർന്നുള്ള കൊടും വളവാണ് തുടർച്ചയായ വാഹനാപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അധികൃതരുടെ അനാസ്ഥ
പാലത്തിന്റെ ഇരുകൈവരികളിലും സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് നെറ്റുകളിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പല ഭാഗത്തും നെറ്റുകൾക്ക് തകർച്ച വരുത്തിയിട്ടുണ്ട്. എന്നിട്ടും അധികൃതർ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. കൂടാതെ, പാലത്തിന്റെ വശങ്ങളിലും കാടുകൾ വളർന്നുനിൽക്കുന്നത് ഡ്രൈവർമാരുടെ കാഴ്ച മറച്ച് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആനയടി പാലത്തിലെ ഈ കൊടുംവളവിൽ മാത്രം നൂറോളം അപകടങ്ങളാണ് ഉണ്ടായത്. പഴയ പാലത്തിലുണ്ടായിരുന്ന വളവുകൾ നീക്കി പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. റോഡിന്റെ താഴ്ചയും വളവും കാരണം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ സാധിക്കാത്തതും പാലത്തിലേക്ക് കയറുമ്പോൾ മാത്രമാണ് വാഹനങ്ങൾ കാണുന്നതെന്നതും അപകട സാദ്ധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |