ചെങ്ങന്നൂർ : മഹാദേവക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് തൊഴുത് ആയിരങ്ങൾ. മലയാള വർഷത്തെ അഞ്ചാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ഇന്നലെ രാവിലെ 6.45 ഓടെ തൃപ്പൂത്തറയിൽ നിന്ന്
ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നെള്ളിച്ചു. തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ആറാട്ട് കർമ്മങ്ങൾക്ക് തന്ത്രി മഹേഷ് മോഹനര് കാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടുപുരയിൽ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി.വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നൈവേദ്യവും നടത്തി. 9 മണിയോടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്ന്
ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലും ആറാട്ടെഴുന്നെള്ളിപ്പ് കടന്നുവരുന്ന വഴികളിലും ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു.
ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിലെത്തിയപ്പോൾ കിഴക്കേ ഗോപുരനടയിൽ മഹാദേവൻ ദേവിയെ സ്വീകരിച്ചു. പടിഞ്ഞാറേ നടയിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. തുടർന്ന്
പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളിപ്പും തന്ത്രി കണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ ഇരു നടയിലും കളഭാഭിഷേകവും നടന്നു.
12 ദിവസം പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് അംഗം അഡ്വ.പി.ഡി.സന്തോഷ് കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ , നഗരസഭ വൈസ് ചെയർമാൻ കെ.ഷിബു രാജൻ, ചെങ്ങന്നൂർ ആർ ഡി ഒ ടി.ഐ.വിജയസേനൻ,
പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ മുരളീധരൻ പിള്ള, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.ആർ.മീര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |