തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാൻ 13ന് സിൻഡിക്കേറ്റ് യോഗം വിളിച്ച് വി.സി ഡോ.കെ.ശിവപ്രസാദ്. കഴിഞ്ഞ ദിവസം ബഡ്ജറ്റ് പാസാക്കാൻ വിളിച്ച സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി ക്വോറം തികയാത്തതിനാൽ ചേരാനായിരുന്നില്ല. നേരത്തേ മൂന്നുവട്ടം വി.സി സിൻഡിക്കേറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികഞ്ഞിരുന്നില്ല. 13ന്റെ സിൻഡിക്കേറ്റിൽ ബഡ്ജറ്റ് പാസാക്കിയാൽ ബോർഡ് ഒഫ് ഗവേണേസ് യോഗത്തിൽ വച്ച് ബഡ്ജറ്റ് അംഗീകരിക്കാനാവും. എന്നാൽ 13ന് സിൻഡിക്കേറ്റ് ചേരാൻ ക്വോറം തികയ്ക്കാനിടയില്ല.
ബഡ്ജറ്റ് പാസാക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്കുപോലും പണമില്ല. പരീക്ഷയ്ക്കടക്കം സോഫ്‌റ്റ്‌വെയർ സേവനംനൽകുന്ന സ്വകാര്യകമ്പനിക്ക് പ്രതിമാസം 86ലക്ഷം നൽകേണ്ടതാണ്. 2മാസം കുടിശികയായി. ഇതോടെ പരീക്ഷാനടത്തിപ്പും പ്രതിസന്ധിയിലാണ്. ബിരുദസർട്ടിഫിക്കറ്റുകൾ അച്ചടിക്കാനും വിതരണം ചെയ്യുന്ന തപാൽവകുപ്പിന് നൽകാനും പണമില്ല. ഇ-ഗവേണൻസ് പദ്ധതിയുടെ സെർവർ നൽകുന്ന ആമസോൺക്ലൗഡിനുള്ള ലൈസൻസ് ഫീസും മുടങ്ങി. കെ-ഫോണടക്കം 3ഇന്റർനെറ്റ് സേവനദാതാക്കൾക്കും കടമാണ്. ഇത് മുടങ്ങിയാൽ പരീക്ഷാഫലപ്രഖ്യാപനവും മൂല്യനിർണയവുമെല്ലാം അവതാളത്തിലാവും.
എൻജി. കോളേജുകളിൽ പുതിയ കോഴ്സുകൾ, കൂടുതൽ സീറ്റ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ എൻജിനിയറിംഗ് കോളേജുകളിൽ പുതിയ കോഴ്സുകൾക്ക് അഫിലിയേഷൻ അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-30സീറ്റ്, ബയോമെഡിക്കൽ എൻജിനിയറിംഗ്- 30സീറ്റ്, എം.ബി.എ (ഹോസ്പിറ്റൽ മാനേജ്മെന്റ് ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ്) 30 സീറ്റ് വീതം അനുവദിച്ചു. മെന്റർ അക്കാഡമി ഫോർ ഡിസൈനിൽ 30സീറ്റോടെ ബി.ഡെസ് കോഴ്സ് അനുവദിച്ചു. അവിടെ ബി.ടെക് കമ്പ്യൂട്ടർ സയൻസിന് 30 സീറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗിന് 30 സീറ്റും അധികമായി അനുവദിച്ചു. കൊല്ലം വടക്കേവിളയിലെ യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ഡേറ്റാ സയൻസ്) 60 സീറ്റ് കോഴ്സ് അനുവദിച്ചു. കരുനാഗപ്പള്ളി കോളേജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ 30 സീറ്റ് കൂട്ടി. മൂന്നാർ കോളേജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന് 30 സീറ്റും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിന് 30 സീറ്റും വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |