പെരിന്തൽമണ്ണ: ഷെയർമാർക്കറ്റ് ട്രേഡിംഗ് നടത്തി ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി സൂരജ് എബ്രഹാം (23), പാച്ചല്ലൂർ സ്വദേശി സുൽഫിക്കർ (23) എന്നിവരാണ് പിടിയിലായത്. 2024 ഡിസംബറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെട്ട പ്രതികൾ പരാതിക്കാരനായ മക്കരപ്പറമ്പ് സ്വദേശിയുടെ പക്കൽ നിന്നു ബാങ്ക് ട്രാൻസ്ഫർ വഴി പലതവണകളായി 15 ലക്ഷം രൂപ കൈപ്പറ്റി. ട്രേഡിംഗിന്റെ ലാഭം കൊടുക്കുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇരുവരും ചേർന്ന് കരമനയിൽ കെട്ടിടം വാടകയ്ക്കെടുത്താണ് തട്ടിപ്പ് നടത്തിയത്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 150 ഓളം സിം കാർഡുകളും 50ഓളം എ.ടി.എം കാർഡുകളും പാസ് ബുക്കുകളും ചെക്ക് ബുക്കുകളും പേ.ടി.എമ്മിന്റെ ക്യു.ആർ.കോഡ് സ്‌കാനർ മെഷീനുകളും നോട്ടെണ്ണുന്നതിനുള്ള കൗണ്ടിംഗ് മെഷീനുകളും പിടിച്ചെടുത്തു. വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കർണാടകയിലും ഇവർക്കെതിരെ കേസുള്ളതായാണ് വിവരം. സുഹൃത്തുക്കൾ വഴി അക്കൗണ്ടുകളുണ്ടാക്കിയാണ് ഇവർ ബാങ്ക് അക്കൗണ്ടുകൾ കൈവശപ്പെടുത്തിയിരുന്നത്. എ.ടി.എം കാർഡ് ഉൾപ്പെടെ കൈക്കലാക്കും. പ്രതിഫലമായി 3000 രൂപ വരെ നൽകും. പണം പിൻവലിക്കുമ്പോൾ മെസേജ് ചെല്ലാതിരിക്കാൻ അക്കൗണ്ട് തുറക്കുമ്പോൾ കൊടുക്കുന്ന മൊബൈൽ നമ്പർ ഇവർ മാറ്റും. കേരളത്തിൽ മാത്രം മൂന്നു കോടിയിൽ പരം രൂപ തട്ടിയെടുത്തതായി പറയപ്പെടുന്നു. അറസ്റ്റ് ചെയ്യുമ്പോൾ തിരുവനന്തപുരം സൈബർ ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ബിനോജ്, ഹരിലാൽ, രാജേഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |