മലപ്പുറം: ഒന്നാം ക്ലാസുകാരിയെ കാറിടിച്ച വിവരം സ്‌കൂൾ അധികൃതർ അറിയിച്ചില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ. മലപ്പുറം തിരൂർ എം ഇ എസ് സെൻട്രൽ സ്‌കൂളിൽ ജൂലായ് 31നായിരുന്നു അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഒരു മാദ്ധ്യമം പുറത്തുവിട്ടിട്ടുണ്ട്.
സ്‌കൂൾ കോമ്പൗണ്ടിനകത്തേക്ക് വന്ന ഇന്നോവ കാറാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. ഇത് ചില കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും സെക്യൂരിറ്റിയുമൊക്കെ കണ്ടിരുന്നു. അവർ ഓടിയെത്തി കുട്ടിയെ എഴുന്നേൽപ്പിക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്.
കുട്ടിയ്ക്ക് കാര്യമായ പരിക്കില്ലെന്ന് മനസിലായതോടെ ആരും അത് അത്ര ഗൗരവമായി എടുത്തില്ല. കുട്ടി സ്‌കൂളിൽ വീണെന്ന് മാത്രമാണ് മാതാപിതാക്കളെ അറിയിച്ചത്. അപകടത്തിന് ശേഷം കുട്ടി കടുത്ത മാനസിക സംഘർഷത്തിലാണെന്നാണ് വിവരം.
അപകടമുണ്ടായ ശേഷം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും സാധാരണ ദിവസത്തേതുപോലെ ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക് വിട്ടതെന്നും രക്ഷിതാക്കൾ പറഞ്ഞു. എന്നാൽ കുട്ടിയുടെ ദേഹത്തെ പാടുകൾ കണ്ട് സംശയം തോന്നി രക്ഷിതാക്കൾ കുട്ടിയോട് കാര്യം ചോദിക്കുകയായിരുന്നു. ഇതോടെയാണ് അവർ വിവരമറിഞ്ഞത്.
അതേസമയം, കുട്ടിയെ വണ്ടി തട്ടിയിട്ടില്ലെന്ന നിഗമനത്തിലായിരുന്നു എല്ലാവരുമെന്നാണ് സ്‌കൂൾ പ്രിൻസിപ്പൽ മധുസൂദനൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. വണ്ടി വരുന്നത് കണ്ട് പേടിച്ച് കുട്ടി വീണതാണെന്നാണ് തന്നോട് എല്ലാവരും പറഞ്ഞതെന്നും വണ്ടിയിടിച്ചതായി കുട്ടിയും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |