മാവേലിക്കര : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും കാമുകിക്കും ജീവപര്യന്തം ശിക്ഷ. നൂറനാട് സ്വദേശിനി അമ്പിളിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതിയായ ഭർത്താവായ പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ആദർശ് ഭവനിൽ സുനിൽകുമാർ (44), രണ്ടാംപ്രതിയും കാമുകിയുമായ പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ശ്രീരാഗ് ഭവനത്തിൽ ശ്രീലത എന്നിവരെ ജീവപര്യന്തം കഠിനതടവിനും 50,000 രൂപ വീതം പിഴയടക്കാനും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.ശ്രീദേവി ശിക്ഷിച്ചത്.
കാമുകിയോടൊപ്പം ജീവിക്കുന്നതിനായി സുനിൽകുമാർ ഭാര്യ അമ്പിളിയെ ദേഹോപദ്രവം ഏൽപ്പിച്ച് ബോധം കെടുത്തി വീടിനുള്ളിൽ പ്ലാസ്റ്റിക് കയറുകൊണ്ട‌് കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ശ്രീലതയുടെ പ്രേരണയാലാണ് കൃത്യം നടത്തിയതെന്ന കണ്ടെത്തലിലാണ് ഇവരെയും ശിക്ഷിച്ചത്. രണ്ട് പ്രതികളും പിഴത്തുക അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക അമ്പിളിയുടെ രണ്ട് കുട്ടികൾക്കുമായി വീതിച്ച് നല്‍കണമെന്ന് വിധിയിൽ പറയുന്നു.
നൂറനാട് എസ്.ഐ ആയിരുന്ന ബി.ബിജു രജിസ്റ്റർ ചെയ്ത് കുറ്റപത്രം ഹാജരാക്കിയ കേസിൽ മാവേലിക്കര സി.ഐ പി.ശ്രീകുമാറാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |