SignIn
Kerala Kaumudi Online
Thursday, 21 August 2025 8.48 PM IST

വരുമാനം കുറഞ്ഞു; പൂട്ടലിന്റെ വക്കിൽ ക്ഷീരസംഘങ്ങൾ

Increase Font Size Decrease Font Size Print Page

വടക്കഞ്ചേരി: ഉത്പാദന ചെലവിനനുസരിച്ച് വരുമാനം ഇല്ലാത്തതിനാൽ നിരവധി ക്ഷീരസംഘങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിൽ. കർഷകരുടെ കൊഴിഞ്ഞു പോകലാണ് ക്ഷീരസംഘങ്ങളുടെ നിലനിൽപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി ആലോചിച്ചില്ലെങ്കിൽ പാലക്കാട് ജില്ലയിലെ പല സംഘങ്ങൾക്കും പൂട്ടുവീഴുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

മലയോര മേഖലയിൽ നിലവിൽ 25ലേറെ സംഘങ്ങൾ അടച്ചു പൂട്ടലിന്റെ വക്കിലാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ദിവസം 30-40 ലിറ്റർ മാത്രം പാൽ അളക്കുന്ന സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങൾക്ക് ജീവനക്കാർക്ക് ശമ്പളവും മറ്റു ചെലവുകളുമായി മുന്നോട്ടു പോകാനാകില്ല. തമിഴ്നാട്ടിൽ നിന്നും പാൽ എത്തുന്ന ചിറ്റൂർ മേഖലയിൽ മാത്രമാണ് സംഘങ്ങൾ ശരിയാംവണ്ണം പ്രവർത്തിക്കുന്നത്. ഉത്പാദന ചെലവിനനുസരിച്ച് വരുമാനം ഇല്ലാത്തതും പുതുതലമുറക്കാരാരും കടന്നുവരാത്തതും ക്ഷീരമേഖല നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഇപ്പോഴുള്ള കുറഞ്ഞ പാൽ വിലയ്ക്ക് പശു വളർത്തൽ അധികകാലം മുന്നോട്ടു കൊണ്ടുപോകാനാകില്ല. ക്ഷീരമേഖലയിൽ നിന്നുള്ള കർഷകരുടെ പിന്മാറ്റം ക്ഷീരസംഘങ്ങളെയും അതിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും നേരിട്ട് ബാധിക്കും. സംഘങ്ങളുടെ വലുപ്പചെറുപ്പമനുസരിച്ച് രണ്ടു മുതൽ അഞ്ചുപേർ വരെ ജീവനക്കാരുള്ള സംഘങ്ങളുണ്ട്.

ഞായറെന്നോ തിങ്കളെന്നോ വ്യത്യാസമില്ലാതെ മഴയും വെയിലും നോക്കാതെ ഉറക്കം കളഞ്ഞ് പണിയെടുത്ത് മടുക്കുന്ന കൃഷിയാണ് പശു വളർത്തലെന്ന് മൂന്നര പതിറ്റാണ്ടായി പശുക്കളെ വളർത്തി പാൽ ഉത്പാദനം നടത്തുന്ന ക്ഷീരകർഷകനായ ബേബി മുല്ലമംഗലം പറഞ്ഞു. വീട്ടുകാർക്ക് താത്പര്യവും കൂടുതൽ പശുക്കളെ വളർത്തുന്നതിനുള്ള സാഹചര്യങ്ങളും ഉണ്ടെങ്കിൽ പശു വളർത്തൽ നഷ്ടമില്ലാതെ കൊണ്ടുപോകാം. കണ്ണംകുളം ക്ഷീരസംഘത്തിൽ ദിവസം 700 ലിറ്റർ പാൽ അളന്നിരുന്നത് ഇപ്പോൾ 300 ലിറ്ററിൽ താഴെയായെന്ന് ജീവനക്കാർ പറഞ്ഞു. കർഷകരുടെ എണ്ണം നൂറിൽ നിന്ന് അമ്പതിലും താഴെയായി. യഥേഷ്ടം പുല്ലും മറ്റു തീറ്റകളുമായി പൊതുവെ നല്ല പാൽ ഉത്പാദനം നടക്കേണ്ട മാസങ്ങളിലാണ് ഈ സ്ഥിതി. വേനൽമാസങ്ങളോടെ നാട്ടിലെ പാൽ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകും. തൊഴിലുറപ്പു പദ്ധതിയിൽ ക്ഷീരകർഷകരെ ഉൾപ്പെടുത്തി പശുവളർത്തൽ തൊഴിൽദിനങ്ങളായി കണ്ട് ക്ഷീരകർഷകരെ രക്ഷിക്കണമെന്ന് ക്ഷീര കർഷകർ ആവശ്യപ്പെടുന്നു. ക്ഷീരകർഷകർ ഇല്ലാതായാൽ ശുദ്ധമായ പാൽ ഉത്പാദനവും നിലയ്ക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.

TAGS: LOCAL NEWS, PALAKKAD, MILK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.