മാന്നാർ: ശരീരം തളർന്നിട്ടും തളരാത്ത മനസുമായി ജീവിതത്തിന്റെ പടവുകൾ കയറുന്ന കുളഞ്ഞിക്കാരാഴ്മ ശിവശൈലത്തിൽ പരേതനായ പ്രസാദിന്റെയും സുജാതയുടെയും മകൾ ദൃശ്യപ്രസാദിന് ചിത്രകലാ പഠനത്തിന് വഴിയൊരുക്കി മന്ത്രി സജി ചെറിയാൻ. ദൃശ്യയുടെ ശാഖയായ കുളഞ്ഞിക്കാരാഴ്മ 3711ാം ശാഖയിൽ പണികഴിപ്പിച്ച പ്രാർത്ഥനാ ഹാളിന്റെ സമർപ്പണം നിർവഹിക്കാനെത്തിയപ്പോൾ മന്ത്രിയെ കാണണമെന്ന ദൃശ്യയുടെ ആഗ്രഹം ശാഖാ ഭാരവാഹികൾ മന്ത്രിയെ അറിയിച്ചത്. തുടർന്ന് സജി ചെറിയാൻ ദൃശ്യയുടെ വീട്ടിലെത്തുകയായിരുന്നു. കൂട്ടുകാരോടൊപ്പം ഓടിച്ചാടി നടന്നിരുന്ന ദൃശ്യ പ്രസാദിന് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശരീരം തളർന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയായത്. പിന്നീട് വീട്ടിലിരുന്ന് തന്നെ പഠനം നടത്തിയ ദൃശ്യ ബി.കോം ബിരുദവും നേടി. പിതാവിന്റെ മരണത്തോടെ അമ്മയും കുഞ്ഞമ്മ അവിവാഹിതയായ ജാനമ്മയും മാത്രമായിരുന്നു ദൃശ്യക്ക് സഹായത്തിനൊപ്പമുണ്ടായിരുന്നത്. കിട്ടുന്ന സമയങ്ങളിൽ ചിത്രരചനയിലേക്ക് ശ്രദ്ധ വയ്ക്കാൻ തുടങ്ങിയതോടെ ദൃശ്യയുടെ ഉള്ളിലെ കലാകാരി ഉണർന്നു. പലരുടെയും ചിത്രങ്ങൾ വരച്ച് ഈ കൊച്ചു കലാകാരി മന്ത്രി സജി ചെറിയാന്റെ ചിത്രം വരച്ച് വാട്സ് ആപിൽ അയച്ച് കൊടുത്തത് ചിത്രകലാ പഠനത്തിന് നിമിത്തമാവുകയായിരുന്നു. മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, ശാഖാ ഭാരവാഹികൾ എന്നിവരോടൊപ്പം ദൃശ്യയുടെ വീട്ടിലെത്തിയ സജി ചെറിയാൻ ശാഖയുടെ ആദരവായി മൊമന്റോയും പൊന്നാടയും കൈമാറി. തുടർന്ന് ദൃശ്യ വരച്ച മന്ത്രിയുടെ ചിത്രം മന്ത്രിക്ക് നേരിട്ട് സമ്മാനിച്ചു. വൈകിട്ട് തന്നെ ആറന്മുമുള വാസ്തു വിദ്യാ ഗുരുകുലത്തിൽ നിന്നും ദൃശ്യയെ ബന്ധപ്പെടുകയും വീട്ടിലെത്തി ചിത്രകല അഭ്യസിപ്പിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്ത് നൽകാമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. തനിക്ക് നൽകിയ വാക്ക് പാലിച്ച മന്ത്രി സജി ചെറിയാന് നന്ദി അറിയിച്ച് ദൃശ്യ ചിത്രകലാ പഠനത്തിനുള്ള ഒരുക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |