കോഴിക്കോട്: ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ മിഴിവാർന്ന പ്രകടനങ്ങളോടെ വിവിധ കലാമത്സരങ്ങളിൽ മത്സരാർത്ഥികൾ മാറ്റുരച്ചു. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം തുടങ്ങിയവയിൽ വേഷവിധാനത്തിലും അവതരണത്തിലും മികവുപുലർത്തി.
നടന വിസ്മയമൊരുക്കി അരങ്ങിലെത്തിയ അനന്യം കലാ ടീം സദസിന്റെ നിറഞ്ഞ കൈയടി നേടി. വിവിധ ജില്ലകളിൽ നിന്നുള്ള 16 പേരാണ് ടീമിലുണ്ടായിരുന്നത്. 50 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു നൃത്തശിൽപം . ട്രാൻസ്‌ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന സാമൂഹിക അസമത്വം, ചൂഷണം, അരികുവത്കരണം എന്നിവ ഉൾപ്പെടുത്തിയതായിരുന്നു നൃത്തശിൽപം.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ കലാഭിരുചി, സർഗാത്മകത എന്നിവ പരിപോഷിപ്പിക്കുന്നതിന് രൂപീകരിച്ച കലാടീമാണ് അനന്യം. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹികനീതി വകുപ്പ് അനന്യം പദ്ധതി ആവിഷ്‌കരിച്ചത്. സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
കേരളം മാതൃക
ട്രാൻസ് മേഖലയിൽ കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് പഞ്ചാബി എൽ.ജി.ബി.ടി ക്വയർ പ്രവർത്തകൻ ബിപിൻ ചന്ദ്രൻ. പഞ്ചാബ് സ്വദേശി ട്രാൻസ് കമ്യൂണിറ്റിയുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ഇദ്ദേഹം സി.വൈ.ഡി.എ ഇന്ത്യ എന്ന എൻ.ജി.ഒയുടെ വോളണ്ടിയറാണ്. നേവിയിലായിരുന്ന ബിപിൻ ജോലി രാജിവെച്ച് മുഴുവൻസമയ എൽ.ജി.ബി.ടി ക്വയർ ഗ്രൂപ്പിന്റെ വോളണ്ടിയർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.
സമാപനം ഇന്ന്
കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് നാലിന് ജൂബിലി ഹാളിൽ നടക്കും. ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
ചിലങ്കയണിഞ്ഞ്
സിയ പവൽ
കോഴിക്കോട്: കേരളത്തിലെ ആദ്യ ട്രാൻസ് മദറായ സിയ പവൽ വർണ്ണപ്പകിട്ടിൽ ചിലങ്കയണിഞ്ഞിറങ്ങി. നൃത്താദ്ധ്യാപിക കൂടിയായ സിയ പങ്കെടുത്ത ഇനങ്ങളിലെല്ലാം താരമായി. വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും ഈ വർഷം മറ്റു പ്രയാസങ്ങളെല്ലാം മാറ്റിവെച്ച് പങ്കെടുക്കുകയായിരുന്നുവെന്ന് സിയ പറഞ്ഞു. ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയിലാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |