തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ ആലോചന തുടങ്ങിയതായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. ആണവനിലയവുമായി മുന്നോട്ടുപോകാൻ എൽഡിഎഫ് സർക്കാരിന് എതിർപ്പുണ്ട്. അതുകൊണ്ട് തോറിയം നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള പൊതുജനാഭിപ്രായം തേടണമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാദ്ധ്യമങ്ങൾ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത 200 വർഷത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തോറിയം കേരളത്തിന്റെ തീരപ്രദേശത്തുണ്ട്. അത് കരിമണലാണ്. ഈ കരിമണലിൽ നിന്ന് തോറിയം വേർതിരിച്ച് യുറേനിയമാക്കി റിയാക്ടറുകളിലേക്ക് കൊണ്ടുവന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം എന്നാണ് മന്ത്രി പറയുന്നത്. വിഷയത്തിൽ വലിയ രീതിയിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് നോട്ട് അടുത്ത ദിവസം തന്നെ മന്ത്രിസഭയിൽ സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരള തീരത്തെ കരിമണലിൽ രണ്ടുലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് വേർതിരിച്ചെടുത്ത് നിലയത്തിൽ എത്തിച്ചാൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന പ്രകൃതിദത്ത റേഡിയോ ആക്ടീവ് ലോഹമൂലകമാണ് തോറിയം. ഇവയെ വിഘടിപ്പിച്ച് ഇന്ധനമാക്കി പരിവർത്തനം ചെയ്താണ് ഊർജോത്പാദനം സാദ്ധ്യമാവുന്നത്. സുലഭമായ ഇന്ധനമായ തോറിയത്തിന് സ്വാഭാവികമായി വിഘടനശേഷിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |