തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരായ കേസിന്റെ വിവരം ക്രൈംബ്രാഞ്ച് സംഘം ഇന്ന് സ്പീക്കർ എ എൻ ഷംസീറിനെ അറിയിച്ചേക്കും. അടുത്തയാഴ്ചയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. ഇതിനിടയിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഡി ജി പിക്ക് ഇമെയിൽ വഴി പത്ത് പരാതികൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരനായ അഡ്വ. ഷിന്റോയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഷിന്റോ പരാതി നൽകിയത്. എന്നാൽ ഇത്തരം കേസുകളിൽ ഇരയാക്കപ്പെട്ടവർ തന്നെ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ.
അന്വേഷണ സംഘം പുറത്തുവന്ന ശബ്ദരേഖകളുടെ ആധികാരികത പരിശോധിക്കും. ശേഷം ഈ ശബ്ദങ്ങളുടെ ഉടമകളെ കണ്ടെത്തി അവരുടെ മൊഴിയെടുക്കും. ഇവർ നേരിട്ട് പരാതി നൽകിയാൽ മാത്രമേ അന്വേഷണസംഘത്തിന് മുന്നോട്ട് പോകാനാവൂ എന്നാണ് വിലയിരുത്തൽ.
അതേസമയം, ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ മണ്ഡലത്തിൽ എത്തുന്ന രാഹുലിന് സുരക്ഷ ഒരുക്കുമെന്ന് കോൺഗ്രസ് ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |